തിരുവനന്തപുരം : ഭരണപരിഷ്ക്കരണ കമ്മീഷനെയും,മുൻ എൽ ഡി എഫ് സർക്കാരിനെയും വിമർശിച്ച സി ദിവാകരനെതിരെ വി എസ് അച്യൂതാനന്ദൻ . ഭരണ പരിഷ്കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതൊരു പരാജയമാണെന്ന് അഭിപ്രായമില്ലെന്നും വി എസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി .
ഭരണ പരിഷ്കരണ കമ്മീഷന് പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര് തുപ്പുന്നതെന്ന്.
സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കാനാവിലെന്നും വി എസ് ചൂണ്ടിക്കാട്ടി .
ഭരണപരിഷ്ക്കാര വേദി സംഘടിപ്പിച്ച ഡി സാജു അനുസ്മരണ യോഗത്തിലായിരുന്നു സി ദിവാകരന്റെ വിമർശനം . വി എസ് സർക്കാരിന്റെ കാലത്ത് സി.പി.ഐ.യെ അവഗണിച്ചെന്നും അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് സി.പി.ഐ. മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യമായി വൈകിപ്പിച്ചെന്നും സി.ദിവാകരന് കുറ്റപ്പെടുത്തി.
വി എസിന്റെ കാലത്ത് മന്ത്രിമാർക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു . ധനകാര്യമന്ത്രിയ്ക്ക് കൊമ്പൊന്നുമില്ല . അദ്ദേഹത്തിന്റെ മുന്നിൽ താൻ ശക്തമായ നിലപാടുകൾ എടുത്തിട്ടുണ്ട് . ധനകാര്യമന്ത്രിയ്ക്ക് എല്ലാ വകുപ്പിലും കയറി മേയാനുള്ള അധികാരമൊന്നുമില്ലെന്നും സി ദിവാകരൻ പറഞ്ഞു .
നിലവില്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമ്മീഷന് പൂര്‍ണ പരാജയമാണെന്നും സി. ദിവാകരന് കുറ്റപ്പെടുത്തി. നിയമസഭാ സമിതികളുടെ പ്രവർത്തനം സർക്കാർ തടസപ്പെടുത്തുകയാണെന്നും ദിവാകരൻ ആരോപിച്ചു .