യു എ ഇ യിലെ ഫുജൈറ തീരത്തിനു സമീപം ഇക്കഴിഞ്ഞയാഴ്ച സൗദി അറേബ്യയുടെ രണ്ടു കപ്പലുകൾ ഉൾപ്പടെ നാല് കപ്പലുകൾക്ക് നേരെ നടന്ന അട്ടിമറി ശ്രമവും, സൗദിയിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരായ അരാംകോയുടെ എണ്ണ പൈപ്പ് ലൈനുകൾക്ക് നേരെയുണ്ടായ ആക്രമണവും ആണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഗൾഫ് – അറബ് മേഖലയിലെ പ്രധാന നേതാക്കളുടെ സമ്മിറ്റ് വിളിച്ചു ചേർക്കാൻ കാരണമായത്. സൗദി വിദേശ കാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് ഈ കാര്യം അറിയിച്ചത്. ഈ മാസം മുപ്പതിന് മെക്കയിലാണ് യോഗം നടക്കുക. സൗദി ഉൾപ്പെടുന്ന സഖ്യരാജ്യങ്ങളും, യെമനിലെ ഹൂതി വിഭാഗവും തമ്മിൽ നിലനിൽക്കുന്ന യുദ്ധ സാഹചര്യവും, ഹൂതികൾക്ക് ഇറാൻ നൽകുന്ന പിന്തുണയുമൊക്കെ യോഗത്തിൽ ചർച്ചയാകും. മേഖലയിൽ സമാധാനവും, ഐക്യവും കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കാകും യോഗത്തിൽ മുൻഗണന. ഭീകരവാദ പ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികൾക്കും യോഗം രൂപം നൽകും. ഇതിനിടെ ഇറാനിലും, ഇറാഖിലുമുള്ള ബഹറിൻ പൗരന്മാർ ഉടൻ മടങ്ങണമെന്നും, ഇറാനിലേക്കും, ഇറാഖിലേക്കുമുള്ള യാത്രകൾ മാറ്റിവെക്കണമെന്നും ബഹറിൻ നിർദേശം നൽകി. അമേരിക്കയും, ഇറാനും തമ്മിൽ കടുത്ത അസ്വാരസ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബഹറിൻ ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചത്.