യുഎഇ മതകാര്യ വകുപ്പിന്റെ പ്രത്യേക ജഡ്ജിങ് പാനലാണ് ഖുർആൻ പാരായണ മത്സരം നിയന്ത്രിക്കുന്നത്. പതിനഞ്ചു വയസിൽ താഴെ പ്രായമുള്ളവർക്കും പെൺകുട്ടികൾക്കും ഉൾപ്പടെ അഞ്ചു വിഭാഗങ്ങളിൽ ആണ് മത്സരം. വിവിധ രാജ്യങ്ങളിൽ നിന്നും ഇരുപത്തി മൂന്ന് പേരാണ് മത്സരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ളവരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. മുഹമ്മദ് സലാഹുദീൻ,സൽമാൻ അൽ ഫാരിസ്,തൗബാൻ ഖാലിദ്, എന്നിവരാണു ഖുർആൻ പാരായണ മത്സരത്തിന്റെ ആദ്യദിനം തിളങ്ങിയത്. ഇന്ത്യ, ബംഗ്ലദേശ്, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നായി റജിസ്റ്റർ ചെയ്ത 75 പേരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 23 പേരാണു മുഖ്യ വേദിയിൽ മത്സരിക്കുന്നത്. 24ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കു കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റംസാൻ അതിഥിയായെത്തിയ ഇബ്രാഹിം ഖലീൽ ബുഹാരിയുടെ റമസാൻ പ്രഭാഷണവും ഉണ്ടായിരിക്കും. അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ ആറാമത് വർഷമാണ് ഖുർആൻ പാരായണ മൽസരം സംഘടിപ്പിക്കുന്നത്. മൽസരാർഥികൾക്കും മൽസരം കാണാൻ എത്തുന്നവർക്കും അബുദാബി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.