ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണമുന്നയിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് മുൻതൂക്കം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതിന് പിറകെയാണ് വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതെന്നും ക്രമക്കേടുകൾ നടക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
എന്നാൽ പ്രതിപക്ഷ ആരോപങ്ങൾ അടിസ്ഥാന രഹിതമാണെന്നും, വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കവേണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സൈന്യത്തിന്റെ സാന്നിധ്യത്തിലാണ് പോളിംഗ് ബൂത്തുകളിൽ നിന്ന് യന്ത്രങ്ങൾ മാറ്റിയത് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നതും കർശന സുരക്ഷാ സംവിധാനങ്ങളോടെയാണെന്നും കമ്മീഷൻ വ്യക്തമാക്കി.
അതേസമയം നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിൽ നിന്നുള്ള വിദഗ്ധർ നൽകിയ ഹർജ്ജി സുപ്രീം കോടതി തള്ളി. ഇത് സംബന്ധിച്ച് മുൻപ് തീരുമാനം എടുത്തതാണെന്നും ഹർജ്ജിക്കാർ കോടതിയെ ബുദ്ധിമുട്ടിക്കുകയാണെന്നും ഹർജ്ജി തള്ളവെ സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ ജനങ്ങളെ അവർക്കിഷ്ടപ്പെട്ട സർക്കാരിനെ തെരഞ്ഞെടുക്കാൻ അനുവദിക്കൂ എന്നും കോടതി പറഞ്ഞു.