ബംഗളൂരു : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി. കർണാടകയിൽ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരേയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേയും രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.എൽ.എ രംഗത്തെത്തി. സീറ്റ് വിഭജനം മുതൽ പാർട്ടി പൂർണപരാജയമാണെന്ന് ചൂണ്ടിക്കാട്ടി എം.എൽ.എ ആയ റോഷൻ ബെയ്ഗ് ആണ് രംഗത്തെത്തിയത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കോമാളിയാണെന്ന് അഭിപ്രായപ്പെട്ട ബെയ്ഗ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ധിക്കാരിയാണെന്നും ചൂണ്ടിക്കാട്ടി. ഗുണ്ടുറാവുവിന്റെ പ്രവർത്തനങ്ങൾ പൂർണ പരാജയമാണെന്നും ആരോപിച്ച ബെയ്ഗ് ഇവരെയെല്ലാം വിശ്വാസത്തിലെടുത്ത പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കാര്യമോർക്കുമ്പോൾ സഹതാപമുണ്ടെന്നും തുറന്നടിച്ചു.
സീറ്റ് വിഭജന ചർച്ച ഏകപക്ഷീയമായിരുന്നു. ഒരു മുസ്ലിമിനാണ് സീറ്റ് നൽകിയത്. ഒരു ക്രിസ്ത്യാനിക്ക് പോലും സീറ്റ് നൽകിയില്ല. ഇതിൽ താൻ അസംതൃപ്തനാണ്. ഇനിയും അപമാനിതനായി പാർട്ടിയിൽ തുടരാനാവില്ലെന്നും ബെയ്ഗ് വ്യക്തമാക്കി. മുസ്ലിങ്ങൾ ബിജെപിയിൽ ചേരുകയാണ് വേണ്ടതെന്നും ഏതെങ്കിലും ഒരു പാർട്ടിയോട് വിധേയത്വം കാണിക്കേണ്ട ഒരാവശ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമർശനമാണ് ബെയ്ഗ് ഉന്നയിച്ചത്. മുഖ്യമന്ത്രിയായ കുമാരസ്വാമിയെ ഒന്നും ചെയ്യാൻ സിദ്ധരാമയ്യ അനുവദിക്കുന്നില്ല. വകുപ്പ് വിഭജനത്തിൽ മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആദ്യം മുതൽ തന്നെ താൻ മുഖ്യമന്ത്രിയാകുമെന്ന് നിരന്തരം പറയുകയായിരുന്നു സിദ്ധരാമയ്യ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതൃത്വം റോഷൻ ബെയ്ഗിനു നോട്ടീസ് നൽകി. കർണാടക ജനറൽ സെക്രട്ടറി വെങ്കടറാവു ഘോർപടെയാണ് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.