ന്യൂഡൽഹി ; ഭീകര സംഘടനകൾക്ക് താവളം ഒരുക്കുന്നതിന്റെയും,ധന സഹായം നൽകുന്നതിന്റെയും പശ്ചാത്തലത്തിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ ഉടൻ ആരംഭിക്കണമെന്ന ആവശ്യവുമായി ഇന്ത്യ .
മെയ് മാസത്തിനു മുൻപ് ഭീകരസംഘടനകൾക്ക് പണം നൽകുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു എഫ്എടിഎഫ് ( ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് ) ന്റെ താക്കീത് . മറിച്ചായാൽ സ്ഥാനം കരിമ്പട്ടികയിലായിരിക്കുമെന്നും അറിയിച്ചിരുന്നു . എന്നാൽ പാകിസ്ഥാൻ ഇപ്പോഴും ഭീകരസംഘടനകളെ സഹായിക്കാറുണ്ടെന്നും , അവരെ സംരക്ഷിക്കാറുണ്ടെന്നും ഇന്ത്യ ആരോപിച്ചു.
അതുകൊണ്ട് തന്നെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം ഉടൻ ആരംഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം . എഫ്എടിഎഫിന്റെ ഉപ സംഘടനയായ ഏഷ്യ-പസഫിക്ക് ഗ്രൂപ്പിനോട് ഇതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നും ദിവസങ്ങൾക്ക് മുൻപ് ഇന്ത്യ ആവശ്യപ്പെട്ടു .
ഒരിക്കൽ കരിമ്പട്ടികയിൽ പെട്ടാൽ പാകിസ്ഥാന് പിന്നെ തിരിച്ചുവരവ് എളുപ്പമാകില്ല. മാത്രമല്ല എല്ലാ സാമ്പത്തിക ഏജൻസികളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും വായ്പകളോ സഹായങ്ങളോ ലഭിക്കുന്നതിനും ഇത് തടസമാകും.ചൈനയുമായും റഷ്യയുമായും വ്യാപാര ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തുന്ന പാകിസ്ഥാന് എഫ്എടിഎഫിന്റെ മുന്നറിയിപ്പ് വലിയ തിരിച്ചടിയാണ്.
നിലവിൽ ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന പാകിസ്ഥാനു മേൽ 15 നിയന്ത്രണങ്ങൾ എഫ് എ ടി എഫ് ഏർപ്പെടുത്തിയിരുന്നു.ഇപ്പോൾ അതുകൂടാതെ മൂന്ന് നിർദേശങ്ങളും നൽകിയിട്ടുണ്ട് . കള്ളപ്പണം സംബന്ധിച്ച ഫെഡറൽ ബ്യൂറോ ഓഫ് റവന്യൂവിന്റെ റിപ്പോർട്ട് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും എഫ് എ ടി എഫ് നിർദേശിച്ചു. ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്ത് കടക്കാൻ മാർഗ്ഗങ്ങൾ തേടവേയാണ് ഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത് .