ന്യൂഡൽഹി ; ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗമാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ ഇന്ന് എൻ ഡി എ യോഗം . പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ആരംഭിച്ച യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും,മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്നുണ്ട് .
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവികാര്യങ്ങൾ ചർച്ചചെയ്യുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നത് . നേതാക്കൾക്ക് അമിത് ഷായുടെ അത്താഴവിരുന്നുമുണ്ട്.രാം വിലാസ് പാസ്വാൻ (എൻ.ജെ.പി.), ഉദ്ധവ് താക്കറെ (ശിവസേന) എന്നിവരുൾപ്പടെയുള്ളവർ യോഗത്തിനെത്തുമെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. കേരളത്തിൽനിന്ന് എൻ.ഡി.എ. കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ് പങ്കെടുക്കും.
എക്സിറ്റ് പോൾ ഫലം, വോട്ടണ്ണലിനുള്ള തയ്യാറെടുപ്പുകൾ, സഖ്യവിപുലീകരണം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ചചെയും.എൻ.ഡി.എ.യിൽ നിലവിലുള്ള കക്ഷികളായിരിക്കും സർക്കാർ രൂപവത്കരണത്തിൽ പങ്കാളികളാവുക. ബി.ജെ.പി.യുടെ അജൻഡയോട് യോജിപ്പുള്ള ആർക്കും എൻ.ഡി.എ.യിലേക്കു വരാമെന്നു അമിത് ഷാ ദിവസങ്ങൾക്ക് മുൻപ് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു .ഇപ്പോൾ എൻ.ഡി.എ.യിൽ ചെറിയകക്ഷികളുൾപ്പെടെ 41 പാർട്ടികളാണുള്ളത്.പുതിയ പാർട്ടികളെ ഉൾപ്പെടുത്താതെതന്നെ ഭരണം നേടാനും ബിജെപിയ്ക്ക് സാധിക്കും .