നിക്ഷേപകർക്കും, വിവിധ മേഖലകളിൽ പ്രാഗൽഭ്യം നേടിയവർക്കും, മികച്ച വിദ്യാർഥികൾക്കും യു എ ഇ സ്ഥിരതാമസ അനുമതി നൽകുന്നു. യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ചരിത്രപ്രധാനമെന്നു വിശേഷിപ്പിക്കാവുന്ന തീരുമാനം ആണ് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് പ്രഖ്യാപിച്ചത്. നിക്ഷേപകർക്കും, വ്യവസായികൾക്കും, മികവ് തെളിയിച്ച വിദ്യാർഥികളും ഉൾപ്പടെയുള്ളവർക്ക് സ്ഥിര താമസത്തിനുള്ള ഗോൾഡൻ കാർഡ് അനുവദിക്കുമെന്നുള്ള പ്രഖ്യാപനം രാജ്യത്തിന്റെ വളർച്ചക്ക് മുതൽക്കൂട്ടാകുന്ന നിർണായക തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യഘട്ടത്തിൽ രാജ്യത്ത് 100 ബില്യൻ നിക്ഷേപമുള്ള 6800 പേർക്കാണ് ഗോൾഡൻ കാർഡ് അനുവദിക്കുന്നത്. 70ലേറെ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ ഇതിൽ ഉൾപ്പെടും.
ഡോക്ടർമാർ, എൻജിനീയർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രഗത്ഭരായ വിദ്യാർഥികൾ എന്നിവർക്കൊക്കെ സ്ഥിര താമസാനുമതിക്കുള്ള അർഹതയുണ്ടാകും. ലക്ഷക്കണക്കിന് ആളുകളുടെ ജീവിത സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവസരം ഒരുക്കിയ രാജ്യമാണ് യു എ ഇ. ഗോൾഡൻ കാർഡ് ഈ രാജ്യത്തിന്റെ വികസനത്തിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നവർക്കുള്ള ക്ഷണമാണ് എന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് യു എ ഇ വൈസ്പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഔദ്യോഗിക ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.