ഇസ്ലാമാബാദ് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ നരേന്ദ്രമോദി ഒരിക്കൽ കൂടി ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതിലെ ആശങ്കയിൽ പാകിസ്ഥാൻ .
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പാക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എഴുതിയ കത്തിൽ കശ്മീർ അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഭീകര സംഘടനകളെ വളർത്തുന്ന നടപടികൾ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു ചർച്ചയുമില്ലെന്നായിരുന്നു ഇതിന് ഇന്ത്യ നൽകിയ മറുപടി . ഇനി ഇന്ത്യയുമായി ഒരു ചർച്ച ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നാണ് പാക് അധികൃതർ പിന്നീട് വ്യക്തമാക്കിയത് .
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ പരാജയപ്പെടുമെന്നുള്ള ധാരണയിലാണ് പാക് അധികൃതർ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് . എന്നാൽ ഇന്ത്യൻ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് പാകിസ്ഥാന് അപകടമാണെന്ന രീതിയിൽ പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി .
അപകടകരമായ പ്രതിരോധമാണ് ഇന്ത്യ പിന്തുടരുകയെന്നും , ബിജെപി യുടെ മുൻ പ്രധാനമന്ത്രി വാജ്പേയിയെ പോലെയല്ല നരേന്ദ്രമോദിയെന്നും ഡോൺ ന്യൂസ് സീനിയർ റിപ്പോർട്ടർ സഹീദ് ഹുസൈൻ പറയുന്നു . മൃദു ഭാഷിയായിരുന്നു വാജ്പേയ് എങ്കിൽ ഏതു നിമിഷവും പ്രതിരോധിക്കാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദി . സ്വന്തം രാജ്യത്തിന്റെ സൈന്യത്തെ ഏറ്റവും ശക്തമായ സേനയായി വളർത്തിയ ഭരണാധികാരി . ഒരിക്കൽ കൂടി അധികാരത്തിൽ മോദി വരുന്നതോടെ സമാധാനം എന്നത് ഇമ്രാൻ ഖാൻ മറക്കേണ്ടി വരുമെന്നും സഹീദ് ഹുസൈൻ തന്റെ ലേഖനത്തിൽ പറയുന്നു .
പാകിസ്ഥാനെ തകർത്തെറിയാൻ പോന്ന ഭരണാധികാരിയാണ് മോദിയെന്നായിരുന്നു ഒരു പാക് ചാനലിന്റെ വിശേഷണം . സർജ്ജിക്കൽ സ്ട്രൈക്കുകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നുള്ള ആശങ്കയും പാക് മാദ്ധ്യമങ്ങൾ പങ്ക് വയ്ക്കുന്നു . എന്നാൽ പാകിസ്ഥാനിൽ നിന്നും വിദേശ രാജ്യങ്ങളിൽ താമസമാക്കിയവരാകട്ടെ ഇന്ത്യയിൽ ബിജെപി അധികാരത്തിലേറണമെന്നും , പാകിസ്ഥാൻ ഭീകര സംഘടനകൾക്ക് സഹായം നൽകുന്നത് അവസാനിപ്പിക്കാൻ നരേന്ദ്രമോദി രാജ്യാന്തര തലത്തിൽ സമ്മർദ്ദം ചെലുത്തണമെന്നുമാണ് അഭിപ്രായപ്പെട്ടത് .
പുൽവാമ ഭീകരാക്രമണത്തിന്റെ പക തീർത്ത് ഇന്ത്യ ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയതിന്റെ ഭയം മാറാത്ത പാകിസ്ഥാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതിനു മുൻപ് തന്നെ തങ്ങളുടെ പോർവിമാനങ്ങൾ പോലും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു .
വീണ്ടും ഇന്ത്യ അക്രമിക്കുന്ന ഭയത്താൽ ഇപ്പോൾ പഞ്ചാബിലെ സർഗോദ വ്യോമത്താവളത്തിൽ നിന്നും പാക് സൈന്യത്തിന്റെ എഫ് 16 വിമാനങ്ങൾ പൂർണ്ണമായും മാറ്റിയിരിക്കുകയാണ് സിന്ധിലേയ്ക്ക് . മാത്രമല്ല സിന്ധിലെ വ്യോമത്താവളത്തിനു ചുറ്റും റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്.
ഒരിക്കൽ കൂടി ഇന്ത്യ വ്യോമാക്രമണം നടത്തിയാൽ തങ്ങൾക്ക് ഭീകര നഷ്ടം നേരിടേണ്ടി വരുമെന്ന് പാക് സൈന്യം മനസ്സിലാക്കി കഴിഞ്ഞു . ഇനിയും ഇന്ത്യ എഫ് 16 വിമാനങ്ങൾ വെടിവച്ച് വീഴ്ത്തിയാൽ അത് പാക് വ്യോമസേനയുടെ നിലനിൽപ്പിനെ പോലും ബാധിക്കുമെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .