ശത്രു രാജ്യങ്ങളുടെ വെല്ലുവിളികളെ അതിജീവിക്കാൻ സംഹാര ശക്തി വർദ്ധിപ്പിക്കുകയാണ് ഇന്ത്യ . വീണ്ടും അധികാരമേൽക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ പ്രഥമ പരിഗണനയും രാജ്യത്തിന്റെ പ്രതിരോധത്തിനാണ് .
അത്യാധുനിക പോർവിമാനങ്ങൾക്കായുള്ള ഇന്ത്യൻ വ്യോമസേനയുടെ ആവശ്യം ഈ വർഷം സെപ്റ്റംബറോടെ യാഥാർത്ഥ്യമാകും . ഫ്രാൻസുമായുള്ള കരാർ അനുസരിച്ച് ആദ്യ റഫേൽ പോർ വിമാനം ഈ സെപ്റ്റംബറിൽ ഇന്ത്യക്ക് കൈമാറും. ഫ്രാൻസിൽ വച്ചാകും വിമാനം കൈമാറുക. 36 റഫേൽ വിമാനങ്ങൾ റെഡി ടു ഫ്ളൈ അവസ്ഥയിലാണ് വ്യോമസേനയ്ക്ക് കൈമാറുന്നത്. തുടർന്ന് കൂടുതൽ വിമാനങ്ങൾക്കുള്ള താത്പര്യവും ഉടൻ തന്നെ സർക്കാർ പരസ്യപ്പെടുത്തുമെന്നാണ് സൂചന.
വ്യോമസേനയിൽ പോർവിമാനങ്ങളുടെ കുറവ് പരിഹരിക്കാനാണ് 2007 ൽ ഇന്ത്യ ടെണ്ടർ ക്ഷണിച്ചത് . ഇതിൽ ഏറ്റവും കുറവ് ടെണ്ടർ മുന്നോട്ടു വെച്ച ദെസ്സോയെ പരിഗണിച്ചെങ്കിലും യുപിഎ സർക്കാരിന്റെ കാലത്ത് കരാർ അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. ഇതിനെ തുടർന്നാണ് മോദി സർക്കാരിന്റെ കാലത്ത് ഫ്ളൈ എവേ കണ്ടീഷനിൽ 36 വിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കരാർ ഒപ്പിട്ടത്. ഏകദേശം ഒമ്പത് ടണ്ണോളം വ്യത്യസ്ത ആയുധങ്ങൾ വഹിക്കാൻ ശേഷിയുണ്ട് റഫേലിന് . മാത്രമല്ല ആകാശത്ത് നിന്ന് ആകാശത്തിലേക്കും ആകാശത്ത് നിന്ന് കരയിലേക്കും ആക്രമണം നടത്താൻ കഴിയും
ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനായി ഏറ്റവും വലിയ ആളില്ലാ വിമാനങ്ങളായ 50 ഹെറോൺ ഡ്രോണുകളാണ് ഇസ്രായേലിൽ നിന്നും ഇന്ത്യ വാങ്ങുക . 50 കോടി ഡോളറിന്റെ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും ഹെറോണിന് കഴിയും.ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഈ ഡ്രോണുകൾ നിർമ്മിക്കുന്നത്.
ഇത് കൂടാതെ ഇസ്രായേലിൽ നിന്നുള്ള സ്പൈക്ക് ആന്റി ടാങ്ക് വേധ മിസൈൽ വാങ്ങാനുള്ള തീരുമാനവും ഇന്ത്യ എടുത്തിരുന്നു . അടിയന്തിരാവശ്യം മുൻ നിർത്തി ഉടൻ തന്നെ ഇസ്രായേലിൽ നിന്നും അത്യാധുനിക സ്പൈക്ക് മിസൈലുകൾ വാങ്ങാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. 210 മിസൈലുകളും,12 ലോഞ്ചറുകളുമാണ് വാങ്ങുക.സൈനിക കമാൻഡറുമാരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.
30 വർഷം പൂർത്തിയാക്കുന്ന ഇന്ത്യൻ നാവികസേനയ്ക്ക് 24 അന്തർവാഹിനികളും , 18 പരമ്പരാഗത അന്തർവാഹിനികളും , 6 ആണവ അന്തർവാഹിനികളും നിർമ്മിക്കാനും പദ്ധതിയുണ്ട് . 21,000 കോടി രൂപ മുതൽമുടക്കിൽ 111 ഹെലികോപ്ടറുകൾ വാങ്ങാനും പ്രതിരോധ മന്ത്രാലയത്തിലെ ഡിഫൻസ് അക്വിസിഷൻ സമിതി അനുമതി നൽകിയിട്ടുണ്ട് .
തദ്ദേശീയമായി രൂപകൽപന ചെയ്ത 150 അത്യാധുനിക പീരങ്കികൾ ഉൾപ്പെടെ 24879 കോടിരൂപയുടെ ഇടപാടുകൾക്ക് കരസേനയ്ക്കും സമിതി അനുമതി നൽകി. ഇതുകൂടാതെ പാകിസ്ഥാനിൽ നിന്നും ഉണ്ടാകുന്ന ഏതൊരു ആക്രമണങ്ങളെയും ഏതു സമയത്തും നേരിടാൻ സജ്ജമായ വ്യോമസേനാ താവളങ്ങൾ കശ്മീർ,രാജസ്ഥാൻ,പഞ്ചാബ്,ഗുജറാത്ത് എന്നീ അതിർത്തി പ്രദേശങ്ങളിൽ നിർമ്മിക്കും .