അതാൾ നഗർ: ബിജെപി എം എൽ എ ഭീമ മാണ്ഡവിയെ കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് ഭീകരൻ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഹിരോളിയിലെ വനമേഖലയിൽ ജില്ലാ റിസർവ്വ് ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇയാളുടെ മരണം ദന്തേവാഡ എസ്പി അഭിഷേക് പല്ലവ് സ്ഥിരീകരിച്ചു.
കമ്മ്യൂണിസ്റ്റ് ഭീകരവിരുദ്ധ നീക്കങ്ങളുടെ പ്രത്യേക ചുമതലയുള്ള ജില്ലാ റിസർവ്വ് സേനയുമായി കിരാന്ദുൾ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹിരോളി വനമേഖലയിലായിരുന്നു ഭീകരർ ഏറ്റുമുട്ടിയത്.
റായ്പുരിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ഹിരോളിയിലൂടെ പൊലീസ് വാഹനം കടന്നു പോകവെ കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ സുരക്ഷാ സേനക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മാവോവാദികളുടെ മലാംഗിർ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള പ്രാദേശിക സ്ക്വാഡിലെ അംഗമായിരുന്നു കൊല്ലപ്പെട്ട ഗുഡ്ഡി. സുരക്ഷാ സേനയുടെ പ്രത്യാക്രമണം ശക്തമായതിനെത്തുടർന്ന് ഇയാളുടെ മൃതദേഹം ഉപേക്ഷിച്ച് ഭീകരർ കടന്നു കളയുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും ഒരു റിവോൾവറും ആറ് റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തു.
കഴിഞ്ഞ മാസം ബിജെപി നേതാവ് ഭീമ മാണ്ഡവിയെ കൊലപ്പെടുത്തിയതടക്കം നാൽപ്പതോളം കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ഗുഡ്ഡി. ഏപ്രിൽ മാസം ഒൻപതാം തീയതി ദന്തേവാഡയിലെ ശ്യാംഗിരി ഗ്രാമത്തിൽ ബിജെപി എം എൽ എ ഭീമ മാണ്ഡവിയുടെ വാഹനം കടന്ന് പോകുന്ന വഴിയിലുണ്ടായ സ്ഫോടനത്തിൽ മാണ്ഡവിയോടൊപ്പം നാല് സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റ് ഭീകരന്റെ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു.
ഇന്ന് നടന്ന കമ്മ്യൂണിസ്റ്റ് ഭീകരവിരുദ്ധ പോരട്ടത്തിൽ ജില്ലാ റിസർവ്വ് സേനയുടെ വനിതാ വിഭാഗമായ ‘ദന്തേശ്വരി ലഡാകേ’യും പങ്കെടുത്തതായി എസ് പി അഭിഷേക് പല്ലവ് അറിയിച്ചു.