നാംഗർഹാർ: അഫ്ഗാനിസ്ഥാനിലെ നാംഗർഹാർ പ്രവിശ്യയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പ്രാദേശിക ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർ അടക്കം നാല് ഭീകരന്മാർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നാംഗർഹാർ പ്രവിശ്യയിലെ ദേഹ് ബല ജില്ലയിലായിരുന്നു സംഭവമെന്ന് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ആറ് പേർക്ക് സേനാ നീക്കത്തിൽ ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്നും 120 കിലോമീറ്റർ കിഴക്കാണ് നാംഗർഹാർ പ്രവിശ്യ. ഇവിടെ സുരക്ഷാ സേനകളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരും തമ്മിൽ നിരന്തരം പോരാട്ടങ്ങൾ നടക്കാറുണ്ട്. ഇത് കാരണം മേഖലയിൽ നിന്നും സുരക്ഷിത താവളം തേടി ഏകദേശം ഒൻപതിനായിരത്തോളം കുടുംബങ്ങൾ പലായനം ചെയ്തതായാണ് കണക്ക്.
ഇസ്ലാമിക് സ്റ്റേറ്റിന്റെയും താലിബാന്റെയും പ്രവർത്തനങ്ങൾ മൂലം അസ്ഥിരമായ സാമൂഹ്യ- രാഷ്ട്രീയ സാഹചര്യങ്ങളാണ് അഫ്ഗാനിസ്ഥാനിൽ നിൽനിൽക്കുന്നത്. രാജ്യത്തുടനീളം ഭീകരവാദികൾക്കെതിരെ ശക്തമായ പോരാട്ടങ്ങളാണ് അഫ്ഗാൻ ദേശീയ പ്രതിരോധ സേനയും സുരക്ഷാ സേനകളും സംയുക്തമായി നടത്തുന്നത്.