റോഡ് സുരക്ഷയും, സുഗമമായ ഗതാഗത സംവിധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള പഠനങ്ങൾക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് വകുപ്പ് ടാറ്റ കൺസൾട്ടൻസിയുമായി കരാറിൽ ഒപ്പു വെച്ചു. ദുബായ് റോഡുകളെ അപകട രഹിതമാക്കാനുള്ള വിവിധ ഗവേഷണങ്ങളും, സാങ്കേതിക സഹായവും ടാറ്റ കൺസൾട്ടൻസി ലഭ്യമാക്കും.
വിവിധ സാഹചര്യങ്ങളിൽ വാഹന ഡ്രൈവർമാർ എങ്ങനെ പ്രതികരിക്കുന്നു എന്നത് പരിശോധിച്ച് ഗതാഗത നിയമലംഘനവും, അപകടത്തിനുള്ള സാഹചര്യങ്ങളും കണ്ടെത്താൻ സാധിക്കുന്ന നൂതന സംവിധാനമാണ് ടാറ്റ കൺസൾട്ടൻസിയുടെ സാങ്കേതിക സഹായത്തോടെ ദുബായ് ആർ ടി എ തയ്യാറാക്കുന്നത്. ഇത് സംബന്ധിച്ച കരാറിൽ ആർ ടി എ ലൈസൻസിങ് ഏജൻസി സീ ഇ ഓ അബ്ദുല്ല യൂസഫ് അൽ അലി യും ടാറ്റ കൺസൾട്ടൻസി റീജിണൽ ഡയറക്ടർ അജയ് സിങ്ങും ഒപ്പു വെച്ചു. സ്മാർട്ട് ഫോണുകളിൽ ലഭ്യമാക്കുന്ന ആപ്പ് വഴിയാണ് ഡ്രൈവർമാരുടെ മാനസിക, ശാരീരിക പ്രതികരണങ്ങൾ മനസിലാക്കുന്നത്. ഇതിനായി ജി പി എസ് സംവിധാനം ഉൾപ്പെടുത്തിയുള്ള മൊബൈൽ ആപ് ആദ്യഘട്ടമായി ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമാക്കും.
തിരഞ്ഞെടുത്ത ആർ ടി എ ഡ്രൈവർമാരും, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ആയിരിക്കും ഇത് ഉപയോഗിക്കുക. അമിത വേഗത, നിയന്ത്രണമില്ലാതെ ഗതി മാറുക, സഡൻ ബ്രെക്കിങ് എന്നിവക്കുള്ള കാരണങ്ങൾ ഡ്രൈവർമാരുടെ പ്രായം, ജോലിയുടെ സ്വഭാവം, സ്ഥലം, സമയം എന്നിവ വിലയിരുത്തി മനസിലാക്കാൻ സാധിക്കും വിധമാണ് ആപ്പ് രൂപകൽപന ചെയ്യുന്നത്. ദുബായ് റോഡുകളിൽ സുഗമമായ വാഹന ഗതാഗതത്തിനും, കാൽനട യാത്രക്കാരുടെ സുരക്ഷയും മുൻനിർത്തിയാണ് ഇത്തരമൊരു ഗവേഷണ പദ്ധതി നടപ്പാക്കുന്നത് എന്ന് ആർ ടി എ അധികൃതർ അറിയിച്ചു.