പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം ആസ്പദമാക്കി നിർമ്മിച്ച പി.എം.നരേന്ദ്ര മോദി എന്ന ചിത്രത്തിൽ മോദിയുടെ വേഷം അഭിനയിച്ച ഹിന്ദി ചലച്ചിത്രതാരം വിവേക് ഒബ്റോയ് മാധ്യമപ്രവർത്തകരെയും ആരാധകരെയും അഭിസംബോധന ചെയ്തു. ഇന്നലെ അബുദാബിയിൽ ബി.ആർ.എസ് വെഞ്ച്വേഴ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടിയുടെ മേൽനോട്ടത്തിൽ പവർ പ്ലസ് കേബിൾസ് സംഘടിപ്പിച്ച ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനു ശേഷം ഇന്ന് ബി.ആർ.എസ് വെഞ്ച്വേഴ്സ് ആസ്ഥാനത്താണ് വിവേക് ഒബ്റോയിയും സംഘവും മാധ്യമങ്ങളെ കണ്ടത്. പ്രദർശനം കാണാൻ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി ഉൾപ്പെടെ പ്രമുഖർ എത്തിയിരുന്നു.
ഈ ചിത്രത്തിന്റെ തയ്യാറെടുപ്പിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ കുറിച്ചും അതിന്റെ ജനാധിപത്യ ശക്തിയെ കുറിച്ചും ആഴത്തിൽ പഠിക്കുവാനും ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദിയെന്ന നേതാവ് ഉയർന്നുവന്ന വഴികളെ കുറിച്ചറിയുവാനും സാധിച്ചുവെന്ന് വിവേക് ഒബ്റോയ് പറഞ്ഞു. രാജ്യത്തിന്റെ യഥാർത്ഥശക്തി ജനങ്ങളാണെന്നും അവരുടെ ശാക്തീകരണത്തിന്റെ പ്രതീകമാണ് നരേന്ദ്രമോദിയെന്നും വിവേക് കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുണ്ടായ ഗംഭീര തിരഞ്ഞെടുപ്പ് വിജയവും സുസ്ഥിരഭരണത്തിലേക്കുള്ള ചുവടും ഏറെ ആഹ്ളാദവും അഭിമാനവും നൽകുന്നുവെന്ന് ഡോ. ബി.ആർ. ഷെട്ടി പറഞ്ഞു. ഇന്ത്യയും യുഎഇ യും ദശകങ്ങളിലൂടെ തുടരുന്ന വ്യാപാര വാണിജ്യ സാംസ്കാരിക ബന്ധങ്ങളിൽ ഇപ്പോഴുണ്ടായ കുതിപ്പും വളർച്ചയും അഭിമാനകരമെന്ന് പവർ പ്ലസ് കേബിളിന്റെ വൈസ് ചെയർമാൻ വിജയ് കാരിയ പറഞ്ഞു.