റമദാൻ അവധി ദിനങ്ങൾ ആരംഭിച്ചതോടെ ദുബായ് നഗരം തിരക്കിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. ഗതാഗതം സുഗമമാക്കുവാനും, അപകടങ്ങൾ ഒഴിവാക്കുവാനും ദുബായ് പോലീസും, റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയും സംയുക്തമായി തിരക്കേറിയ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്.
റമദാൻ മാസം അവസാന ആഴ്ചയിലേക്ക് കടന്നതോടെ പെരുന്നാൾ ആഘോഷത്തിനുള്ള തയ്യാറെടുപ്പാണ് ദുബായിലെങ്ങും. മാളുകളിലും , ഷോപ്പിംഗ് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ദുബായിലും, ഷാർജയിലും വിവിധയിടങ്ങളിൽ റമദാൻ വിപണനമേളകളും നടക്കുന്നുണ്ട്. അവധിദിനങ്ങളിൽ ഗതാഗതം സുഗമമാക്കാനും, കാൽനടയാത്രക്കാർക്ക് ഉള്പപ്പടെ സുരക്ഷയൊരുക്കാനും ദുബായ് പോലീസും ആർ ടി എ യും സംയുക്തമായി ക്രമീകരണങ്ങൾ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
സന്ദർശകർ കൂടുതലായി എത്തുന്നയിടങ്ങൾ, ഷോപ്പിംഗ് മാളുകൾ പെരുന്നാൾ ആഘോഷം നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. ബുർജ് ഖലീഫ ഡിസ്ട്രിക്ടിലേക്കുള്ള വിവിധ റോഡുകൾ, ബിസിനസ് ബേയുടെ ഉൾവഴികൾ എന്നിവിടങ്ങളിൽ ഗതാഗതം സുഗമമാക്കാനുള്ള നിയന്ത്രണങ്ങൾ ഉണ്ടാകും. ദുബായ് മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം പുനഃക്രമീകരിച്ചിട്ടുണ്ട്. യു എ ഇ യിലെ എല്ലാ എമിറേറ്റുകളിലും വിവിധ കലാപരിപാടികളും കരിമരുന്ന് പ്രയോഗവും പെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
യു എ ഇ യിൽ പൊതു സ്വകാര്യമേഖലയിൽ കുറഞ്ഞത് അഞ്ചു ദിവസം തുടർച്ചയായി അവധി ലഭിക്കുന്നു എന്നതിനാൽ പെരുന്നാൾ ആഘോഷങ്ങൾ അവസമരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.