ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ കാണാതായ എ എൻ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചിൽ തുടരുന്നു . വിമാനത്തിൽ കൊല്ലം അഞ്ചൽ സ്വദേശിയും ,വ്യോമസേനാംഗമായ അനൂപ് കുമാറുമടക്കം പതിമൂന്ന് പേർ ഉണ്ടായിരുന്നു .
ഇന്നലെ രാത്രി വൈകിയും നാവിക,വ്യോമസേനകൾ സംയുക്തമായി തെരച്ചിൽ നടത്തി . ഐ എസ് ആർ ഒ ഉപഗ്രഹത്തിന്റെ സഹായവും തേടിയിട്ടുണ്ട് . അതേ സമയം മഴ തുടരുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട് .
തിങ്കളാഴ്ച ഉച്ചയ്ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
അരുണാചലിലെ മെചുക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടില്‍ വിമാനം എത്താഞ്ഞതിനെ തുടര്‍ന്നാണ് വ്യോമസേന അന്വേഷണം ആരംഭിച്ചത്. 8 വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരുമുള്‍പ്പെടെ 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അതേ സമയം വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളോ മറ്റു വിവരങ്ങളോ കിട്ടിയിട്ടില്ലെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന മലയാളി ഫ്ലൈറ്റ് എഞ്ചിനീയർ അനൂപ് 11 വര്‍ഷമായി സൈന്യത്തിലുണ്ട് . ഒന്നരമാസം മുന്‍പ് അനൂപ് നാട്ടിലെത്തിയിരുന്നു.