ദുബായിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ എട്ടു മലയാളികൾ ഉൾപ്പടെ 17 പേരാണ് മരിച്ചത്. ഒമാൻ – ദുബായ് റൂട്ടിൽ സർവീസ് നടത്തുന്ന ഒമാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നാണ് പോലീസ് നിഗമനം.
ഈദ് ആഘോഷങ്ങളിൽ മുഴുകിയിരുന്ന ഇന്ത്യൻ പ്രവാസികളെ പ്രത്യേകിച്ച് മലയാളികളെ ഞെട്ടിച്ച ദുരന്തമാണ് ഇന്നലെ ദുബായിൽ ഉണ്ടായത്. ദുബായ് ഒമാൻ റൂട്ടിൽ സർവീസ് നടത്തുന്ന ഒമാൻ സർക്കാർ ഉടമസ്ഥതയിൽ ഉള്ള മൊഹിസലാത്ത് ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് അഞ്ചു നാല്പതിന് ഷേഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാഷിദിയ എക്സിറ്റിന് സമീപമാണ് അപകടം ഉണ്ടായത്. 31 യാത്രക്കാരുമായി ദുബായിലേക്ക് വരികയായിരുന്ന ബസ് ദിശ തെറ്റി സഞ്ചരിച്ച് സൂചനാ ബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടകാരണം എന്നാണ് പോലീസ് നിഗമനം.
17 യാത്രക്കാർ മരിച്ചു. ഇതിൽ 12 പേര് ഇന്ത്യക്കാരാണ്. എട്ടു മലയാളികളാണ് അപകടത്തിൽ മരിച്ചത്. 15 പേര് പരിക്കേറ്റ് ചികിത്സയിലുണ്ട്. മരണപ്പെട്ട മലയാളികൾ ഇവരാണ്. തലശ്ശേരി സ്വദേശികളായ ഉമ്മർ, മകൻ നബീൽ ഉമ്മർ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, കോട്ടയം സ്വദേശി വിമൽ കുമാർ,തൃശൂർ സ്വദേശികളായ ജമാലുദ്ധീൻ, വാസുദേവൻ,കിരൺ ജോണി, രാജൻ പുത്തൻപുരയിൽ. മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലിന്റെ മേൽനോട്ടത്തിൽ നടക്കുകയാണ്.
മലയാളികളായ സാമൂഹ്യ പ്രവർത്തകരും പ്രവാസി സംഘടനാ പ്രതിനിധികളും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായിക്കുന്നുണ്ട്. ഇൻഡ്യാക്കാർക്ക് പുറമെ രണ്ടു പാകിസ്ഥാൻ സ്വദേശികൾ, ഒരു ഒമാൻ സ്വദേശി, ഒരു അയർലൻഡ് സ്വദേശി എന്നിവരും അപകടത്തിൽ മരിച്ചു. അപകടത്തെ തുടർന്ന് ഒമാൻ – ദുബായ് സർവീസ് നടത്തുന്ന മൊഹിസാലാത് ബസുകൾ സർവീസുകൾ നിർത്തി വെച്ചു.