ന്യൂഡൽഹി: തീവ്രവാദത്തിനെതിരെ ലോകരാഷ്ട്രങ്ങൾ ഒത്തൊരുമിച്ച് നീങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാലിദ്വീപ് പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിദ്വീപ് – കൊച്ചി ചരക്ക് ഗതാഗതം വർദ്ധിപ്പിക്കുന്നതടക്കമുള്ള കരാറുകൾ ഇരു രാഷ്ട്ര തലവന്മാരും ഒപ്പുവെച്ചു . ഊഷ്മള വരവേൽപ്പാണ് നരേന്ദ്രമോദിക്ക് മാലിദ്വീപിൽ ലഭിച്ചത്.
പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേറിയ ശേഷം നരേന്ദ്രമോദി ആദ്യം സന്ദർശിക്കുന്ന വിദേശ രാക്ഷ്ട്രമാണ് മാലിദ്വീപ്. പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ നല്‍കിയാണ് മാലിദ്വീപ് ഭരണകൂടം നരേന്ദ്രമോദിയെ സ്വീകരിച്ചത്. പിന്നീട് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹുമായി നടത്തിയ ചർച്ചയിൽ മാലിദ്വീപിന്റെ വികസനത്തിനുതകുന്ന നിരവധി പദ്ധതികൾക്ക് രൂപം നൽകി.
നിലവിൽ സിംഗപ്പൂർ, ദുബായ് തുറമുഖം വഴിയാണ് മാലിദ്വീപിലേക്ക് അവശ്യസാധനങ്ങൾ എത്തുന്നത്. ഈ സാഹചര്യത്തിൽ കൊച്ചി മാലിദ്വീപ് ചരക്കു ഗതാഗതം വർധിപ്പിക്കാനും, ദ്വീപുകൾ തമ്മിലുള്ള ബോട്ട് സർവ്വീസ് സുഗമമാക്കാനുമുള്ള പദ്ധതികളും ഉടൻ നടപ്പിലാക്കും. കൂടാതെ സമുദ്ര നിരീക്ഷണത്തിനായി മാലിദ്വീപിൽ ഇന്ത്യ സ്ഥാപിച്ച റഡാർ സംവിധാനത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
തുടർന്ന് മാലിദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കി. തീവ്രവാദം മനുഷ്യത്വത്തിന് വെല്ലുവിളിയാണെന്നും, തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനായി ലോകരാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാലിദ്വീപ് വൈസ് പ്രസിഡന്റ്, സ്പീക്കർ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.