തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോർട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. അനധികൃത നിർമ്മാണമുണ്ടെന്ന ആലപ്പുഴ നഗരസഭയുടെ കണ്ടെത്തലും ഉത്തരവിന് ആധാരമായ റിപ്പോർട്ടിൽ തള്ളി.
കെട്ടിട നമ്പർ നൽകാത്ത 10 നിർമ്മിതികൾ ക്രമവത്കരിച്ച് നൽകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നുണ്ടായ ഉത്തരവ് അoഗീകരിക്കാനാവില്ലെന്ന് ആലപ്പുഴ നഗരസഭ ചെയർമാൻ പറഞ്ഞു.
ലേക് പാലസ് റിസോർട്ടിലെ ആകെയുള്ള 37 കെട്ടിടങ്ങളിൽ 27 എണ്ണത്തിനെ അനുമതിയുള്ളു എന്നായിരുന്നു നഗരസഭയുടെ കണ്ടെത്തൽ. നികുതിയിനത്തിൽ കോടികളുടെ വെട്ടിപ്പുണ്ടെന്നും നഗരസഭ സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാദങ്ങളാണ് നഗരകാര്യ വിഭാഗം ജോയിന്റ് ഡയറക്ടർ തയ്യാറാക്കിയ റിപ്പോർട്ടിൽ തള്ളുന്നത്.
പത്തു കെട്ടിടങ്ങളുടെ നിർമ്മാണത്തെ അനധികൃതമായി കാണാനാകില്ല. ഇവ ക്രമപ്പെടുത്തിക്കൊടുക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു . രണ്ടു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നികുതിയിനത്തിൽ പിഴയൊടുക്കണമെന്ന് നഗരസഭ വാദിക്കുന്നത് തെറ്റാണ്. അവസാനത്തെ 4 വർഷത്തെ നികുതി ഈടാക്കാതെ ചട്ടം അനുവദിക്കുന്നുള്ളു.അതു പ്രകാരം 36 ലക്ഷം രൂപയെ ഉടമകൾ അടയ്ക്കേണ്ടതുള്ളു. എന്നാൽ റിപ്പോർട്ടും ഉത്തരവും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് നിലപാടിലാണ് നഗരസഭാ ചെയർമാൻ. അധികാരമുപയോഗിച്ച് സമ്പാദിച്ച ഉത്തരവാണിതെന്നും ആക്ഷേപം ഉയരുന്നുണ്ട്.