തിരുവനന്തപുരം: കാൻസറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തിൽ രജനിയുടെ തുടർചികിത്സ ചെലവ് സർക്കാർ ഏറ്റെക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് അനാവശ്യമായ തിടുക്കമുണ്ടായെന്നും നിർഭാഗ്യകരകരമായ സംഭവമാണ് നടന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മാർച്ച് നാലിനാണ് കുടശ്ശനാട് സ്വദേശി രജനി മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്നത്. മെഡിക്കൽ കോളേജിലെ ലാബിൽ ബയോപ്സി ചെയ്യുന്നതിനൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സ്വകാര്യ ലാബിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീമോ തുടങ്ങി. എന്നാൽ മെഡിക്കൽ കോളേജിലെ റിപ്പോർട്ടിൽ രജനിക്ക് കാൻസറില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഭവം വിവാദമായി. തുടർന്നാണ് രജനിയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുന്നത്.
കഴിഞ്ഞ ദിവസം നിയമസഭയിലെത്തി സംഭവത്തിൽ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കണ്ടിരുന്നു. തുടർചികിത്സയും സർക്കാർ ജോലിയും വേണമെന്നും രജനി ആവശ്യപ്പെട്ടു. ഇരുവരും പൂർണ സഹായം ഉറപ്പ് നൽകിയതായും രജനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആശുപത്രിയിലെ ചികിത്സ റിപ്പോർട്ടുകൾ പൂർണമായും ബോധ്യപ്പെട്ട ശേഷമേ ഡോക്ടർമാർ ചികിത്സ നടത്താവൂയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് അനാവശ്യ തിടുക്കം കാട്ടിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് നിരന്തരമായി പ്രശ്നങ്ങളുണ്ടെന്ന് പറയാനാകില്ലെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ നിലപാട്. മെഡിക്കൽ കോളേജിന് മുന്നിൽ പ്രവർത്തിക്കുന്ന സിഎംസി ക്യാൻസർ സെന്ററിൽ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ കീമോ ചെയ്യാൻ നിർദ്ദേശിച്ചതെന്നാണ് വിശദീകരണം.