കൊച്ചി : പാലാരിവട്ടം മേൽപ്പാലം മാറ്റിപ്പണിയുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ട ഡി എം ആർ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനെതിരെ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്
‘ ഇ ശ്രീധരനൊക്കെ അങ്ങനെ എന്ത് വേണമെങ്കിലും പറയാം ,അദ്ദേഹം പലതും പറയാറുണ്ട് . അതൊന്നും നടക്കുന്ന കാര്യമല്ല . ശ്രീധരനെ പിണറായി സർക്കാർ മെട്രോയിൽ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്നും ഇബ്രാഹിം കുഞ്ഞ് ചോദിച്ചു .
മാത്രമല്ല പാലവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ ഉത്തരവാദികൾ ഉദ്യോഗസ്ഥരാണ് . മന്ത്രിയായിരുന്ന തനിക്ക് പാലത്തിനു ഭരണാനുമതി നൽകാൻ മാത്രമാണ് ഉത്തരവാദിത്തം . അതിൽ സിമന്റ് എത്ര ചേർത്തെന്നോ ,കമ്പി എത്ര ഉപയോഗിച്ചെന്നോ ഒരു മന്ത്രിയ്ക്ക് പോയി പരിശോധിക്കാൻ കഴിയില്ല . ബാക്കിയൊക്കെ നോക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു .
പാലാരിവട്ടം മേൽപാലത്തിന്റെ കാര്യത്തിൽ ഇപ്പോൾ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്നും , മാറ്റിപ്പണിയുന്നതാണ് ഉചിതമെന്നുമായിരുന്നു ഇ ശ്രീധരൻ പറഞ്ഞത് . ഗർഡറുകളെല്ലാം മാറ്റണം. പുതിയവ ഉപയോഗിക്കണം. ഇളക്കം തട്ടിയ ഗർഡറുകൾ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല.പാലങ്ങൾക്ക് 100 വർഷത്തിനു മീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകൾ കൊണ്ടു പാലം നിലനിർത്തുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു .