ചെയ്യാത്ത കുറ്റത്തിന് നാല് മാസം ഷാർജ ജയിലിൽ തടവിലാക്കപ്പെട്ട മലയാളി വീട്ടമ്മയുടെ കേസിൽ നിന്ന് മോചനം നേടാൻ അധികാരികളുടെ കനിവ് തേടുകയാണ്. കേസ് നിലനിൽക്കുന്നതു കൊണ്ട് സ്വന്ത പിതാവ് മരിച്ചിട്ട് നാട്ടിൽ വരാൻ പോലും ആലപ്പുഴ സ്വദേശിനി അംബികക്കായില്ല.
ആയയായി ജോലി നോക്കിയിരുന്ന അംബിക താൻ ജോലി ചെയ്തിരുന്ന വീട്ടിൽ തിരിച്ചറിയൽ രേഖയായി നൽകിയ പാസ്പോര്ട് കോപ്പിയാണ് ഇവരുടെ ജീവിതത്തെ കീഴ്മേൽ മറിച്ചത്. ആ രേഖ ഉപയോഗിച്ച് അംബികയുടെ കള്ള ഒപ്പിട്ട് തിരുവല്ല സ്വദേശികൾ ആയ ദമ്പതികൾ ഷാർജയിൽ ഫ്ലാറ്റ് വാടകക്കെടുത്തു. ഒരു വർഷത്തെ വാടക അടച്ച അവർ പിന്നീട് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുക്കാതെ നാട്ടിലേക്ക് മടങ്ങി. ഇതൊന്നും അറിയാത്ത അംബികയെ നാട്ടിൽ പോയി മടങ്ങവേ 2017 ജൂൺ 17 നു ഷാർജ എയർപോർട്ടിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
പിന്നീട് ഭർത്താവ് നടത്തിയ അന്വേഷണത്തിലാണ് 2008 മുതൽ അംബികയുടെ പേരിൽ ഒരു ഫ്ലാറ്റ് ഷാർജയിൽ ഉണ്ടെന്ന് അറിഞ്ഞത്. 2009 മുതൽ ആ ഫ്ലാറ്റിന്റെ വാടക കുടിശിക ആയതിനാൽ കെട്ടിട ഉടമ നൽകിയ പരാതിയിലാണ് അംബിക അറസ്റ്റിൽ ആകുന്നത്. ചെയ്യാത്തത് കുറ്റത്തിന് അംബിക നാലു മാസക്കാലമാണ് ഷാർജ ജയിലിൽ തടവിലാക്കപ്പെട്ടത്. പിന്നീട് ഭർത്താവിന്റെ കൂടി പാസ്പോര്ട്ട് ജാമ്യമായി നൽകി പുറത്തിറങ്ങി എങ്കിലും കേസ് അവസാനിച്ചിട്ടില്ല. ഒരു ലക്ഷത്തിലേറെ ദിർഹം വാടകയും, നഷ്ടപരിഹാരവുമായി ആവശ്യപ്പെട്ടാണ് കെട്ടിട ഉടമ കേസ് കൊടുത്തിരിക്കുന്നത്. അംബികയുടെ പേരിൽ ഫ്ലാറ്റെടുത്ത മലയാളി ദമ്പതികളെ നാട്ടിൽ അന്വേഷിച്ചു എങ്കിലും കിട്ടിയ വിവരം അവർ ഒരു അപകടത്തിൽ മരണപ്പെട്ടു എന്നതാണ്.
അറിയാത്ത, ചെയ്യാത്ത കുറ്റത്തിന് ജയശിക്ഷ പോലും അനുഭവിക്കേണ്ടി വന്ന ഈ സാധു സ്ത്രീ ഇനി എങ്ങനെ നിയമ നടപടിയിൽ നിന്നും പുറത്തു കടക്കുമെന്ന ആശങ്കയിലാണ്. കോടതി വിധിച്ച ഭീമമായ തുക കണ്ടെത്താൻ ഒരു മാർഗവും ഇവരുടെ മുന്നിലില്ല. അധികാരികളുടെയും, കോടതിയുടെയും കനിവിനായി യാചിക്കുകയാണ് ഈ വീട്ടമ്മയും, ഭർത്താവും.