വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകിട്ടണമെന്ന അമേരിക്കയുടെ ആവശ്യം ബ്രിട്ടൺ അംഗീകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവെദ് ഇന്ന് ഒപ്പുവച്ചു.
എന്നാൽ ഉത്തരവിനെതിരെ അപ്പീൽ ചെയ്യാനുള്ള അവകാശ അസാൻജിനുണ്ടെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി പറഞ്ഞു. അസാൻൻജിന്റെ നാടുകടത്തൽ സംബന്ധിച്ച അന്തിമ തീരുമാനം വിചാരണ കോടതിയുടേതാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലെ രേഖകൾ ഉൾപ്പടെ, അമേരിക്കയുടെ രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന വിവരങ്ങളാണ് വിക്കിലീക്സ് പുറത്തു വിട്ടത്. അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അസാൻജ്, 2012 മുതൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിയുകയായിരുന്നു.
ഇക്വഡോർ രാഷ്ട്രീയ അഭയം പിൻവലിച്ചതിനെ തുടർന്ന്, കഴിഞ്ഞ ഏപ്രിലിൽ സ്കോട് ലൻഡ് യാർഡ് അസാൻജിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വിചാരണക്കായി അസാൻജിനെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യമുന്നയിച്ചത്.