ബിഷ്കേക്ക് : കിർഗിസ് തലസ്ഥാനമായ ബിഷ്കേക്കിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനെപ്പറ്റി ഇരുവരും ചർച്ച ചെയ്തു. മോദി ക്ഷണിച്ചതിനെ തുടർന്ന് ഷീ ജിൻപിംഗ് ഈ വർഷം തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് ഉറപ്പ് നൽകി.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ പാകിസ്ഥാന്റെ അറിവോടെ ഇന്ത്യക്കെതിരെ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച നടന്നു. പാകിസ്ഥാനുമായി സമാധാനപരമായ സഹവർത്തിത്വമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ പാകിസ്ഥാന്റെ സമീപനം വിപരീതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ആദ്യം മുതൽ തന്നെ സമാധാനത്തിനായിരുന്നു താൻ ശ്രമിച്ചത്. എന്നാൽ പാകിസ്ഥാന്റെ അറിവോടെ ഭീകരർ ഇന്ത്യയെ പലപ്പോഴായി ആക്രമിക്കുകയായിരുന്നു. പാകിസ്ഥാനെതിരെ ശക്തമായ നിലപാടിലേക്ക് മാറാൻ ഇന്ത്യയെ ഇത്തരം ഭീകരാക്രമണങ്ങൾ നിർബന്ധിതരാക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.