ദുബായ് ; ‘ മുരളിയേട്ടാ ‘ അടുപ്പത്തോടെ ,സ്നേഹത്തോടെയുള്ള വിളി . ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കൊപ്പം ഭക്ഷണം പങ്കിട്ട് കഴിച്ചുകൊണ്ടിരുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരനെയാണ് സ്വന്തം എന്ന പോലെ തിരുവനന്തപുരം കാട്ടാക്കട പ്രീതാഭവനിൽ രാജശേഖരൻ ഏട്ടാ എന്ന് വിളിച്ചത് .
ഇതര ഭാഷാ തൊഴിലാളികൾക്കിടയിൽ മുഴങ്ങിക്കേട്ട മലയാളം കേന്ദ്ര മന്ത്രിയ്ക്ക് ഏറെ ഇഷ്ടമാകുകയും ചെയ്തു . ടിക്കറ്റ് കൂലി വലിയ പ്രശ്നമാണെന്നും , അതൊന്ന് കുറയ്ക്കാൻ നടപടി വേണമെന്നുമായിരുന്നു രാജശേഖരന്റെ ആവശ്യം . തുടർന്ന് രാജശേഖരനെ കോൺസുലേറ്റ് ജനറൽ വിപുൽ മുൻ നിരയിലേക്ക് കൊണ്ടു നിർത്തി .
തുടർന്ന് വിവിധ സർക്കാരുകൾ മാറി വരുമ്പോഴെല്ലാം ഈ പ്രശ്നം പല പ്രാവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ലെന്നും രാജശേഖരൻ ചൂണ്ടിക്കാട്ടി . ഇക്കാര്യം താൻ വ്യോമയാന മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്ന് വി മുരളീധരൻ പറഞ്ഞു .
‘ ഇപ്രാവശ്യമാണല്ലോ ഞാൻ മന്ത്രിയായതെന്നും , പ്രശ്നം തീർച്ചയായും പരിഹരിക്കാൻ നടപടിയുണ്ടാകും ‘ മുരളീധരൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ രാജശേഖരനും സന്തോഷമായി . യു എ യിൽ പതിനൊന്ന് വർഷമായി രാജശേഖരൻ ജോലി ചെയ്യുന്നു .
രാവിലെ എട്ടേമുക്കാലോടെ മുഹൈസീനയിൽ(സോനാപൂർ) എവർസെൻഡി കമ്പനിയുടെ ലേബർ ക്യാംപിൽ എത്തിയ മുരളീധരൻ ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു . കൂടുതലും ഹിന്ദിക്കാരുള്ള ക്യാംപിൽ ഹിന്ദിയിൽത്തന്നെയാണ് മുരളീധരൻ സംസാരിച്ചത്. തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങി ചെന്ന മുരളീധരൻ അവരുടെ പ്രശ്നങ്ങൾ വിശദമായി ചോദിച്ച് മനസിലാക്കി . ജയ് വിളികളോടെ തന്നെ സ്വീകരിച്ച തൊഴിലാളികൾക്കൊപ്പം സെൽഫിയെടുക്കാനും മുരളീധരൻ നിന്നു.