റൺവേ അറ്റകുറ്റ പണികളെ തുടർന്ന് നാല് വര്ഷം മുൻപ് നിർത്തിവെച്ച കരിപ്പൂർ വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചാണ് എമിറേറ്റ്സ് അധികൃതർ കേന്ദ്ര സഹമന്ത്രി വി മുരളീധരനുമായി ചർച്ച നടത്തിയത്. കരിപ്പൂർ സർവീസ് നിർത്തിയ പശ്ചാത്തലത്തിൽ എമിറേറ്റ്സിന് ഇന്ത്യയിലേക്ക് അനുവദിക്കപ്പെട്ട സീറ്റുകൾ മറ്റു സംസ്ഥാനങ്ങൾക്ക് വീതിച്ചു നല്കിയതിനാലാണ് റൺവേ പരിഷ്കരണം പൂർത്തിയാക്കി എങ്കിലും കരിപ്പൂർ സർവീസ് ആരംഭിക്കാത്തത്. സിവിൽ ഏവിയേഷൻ പുനർവിന്യാസത്തിലൂടെ 2500 സീറ്റുകൾ ലഭ്യമാക്കിയാൽ ഈ സീസണിൽ തന്നെ സർവീസ് പുനരാരംഭിക്കാനുള്ള സന്നദ്ധത എമിറേറ്റ്സ് അധികൃതർ കേന്ദ്രമന്ത്രിയെ അറിയിച്ചു.
ഡി ജി സി എ യുമായി ബന്ധപ്പെട്ട് ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി എമിറേറ്റ്സ് അധികൃതരെ അറിയിച്ചു. എമിറേറ്റ്സ് വിമാന കമ്പനിയുടെ എയ്റോ പൊളിറ്റിക്കൽ ആൻഡ് ഇൻഡസ്ട്രി കാര്യാ വകുപ്പ് സീനിയർ വൈസ് പ്രസിഡണ്ട് സാലം ഉബൈദുള്ള, സീനിയർ മാനേജർ അഹമ്മദ് അൽ കമിസ് എന്നിവരാണ് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ഡോ ആസാദ് മൂപ്പൻ, ഐ ബി പി സി ചെയർമാൻ സുരേഷ് കുമാർ, ജെയിംസ് മാത്യു എന്നിവരും സംബന്ധിച്ചു.