നൈജീരിയയിൽ നിന്ന് മടങ്ങും വഴി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് ദുബായിൽ എത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ദില്ലിയിലേക്ക് യാത്ര തിരിക്കും മുൻപ് വിശ്രമമില്ലാതെ മൂന്ന് പരിപാടികളിലാണ് അദ്ദേഹം സംബന്ധിച്ചത്. രാവിലെ എട്ടു മുപ്പതിന് ദുബായ് സോണാപ്പൂരിലുള്ള എവെർസാൻഡൈ ലേബർ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം തൊഴിലാളികൾക്കൊപ്പം ഒരു മണിക്കൂറിലേറെ നേരം ചിലവഴിച്ചു. ഉത്തരേന്ത്യക്കാർ കൂടുതലുള്ള ക്യാമ്പിൽ അവരുടെ അഭ്യർത്ഥന പ്രകാരം ഹിന്ദിയിലാണ് അദ്ദേഹം സംസാരിച്ചത്. തുടർന്ന് തൊഴിലാളികൾക്കൊപ്പമായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രഭാത ഭക്ഷണം. ഒപ്പം നിന്ന് സെല്ഫിയെടുക്കാനായി തിരക്ക് കൂട്ടിയ ആരെയും കേന്ദ്രമന്ത്രി നിരാശപ്പെടുത്തിയില്ല. മുരളിയേട്ടാ എന്ന വിളിയോടെ തങ്ങളുടെ ആശങ്കകൾ പങ്കു വെച്ച തൊഴിലാളി പ്രതിനിധിയെ അടുത്ത് വിളിച്ച് സൗഹാർദത്തോടെ സംസാരിച്ച അദ്ദേഹം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമം ഉണ്ടാകുമെന്ന് ഉറപ്പു നൽകി.
തുടർന്ന് ദുബായ് താജിൽ ഐ ബി പി സി സംഘടിപ്പിച്ച ബിസിനസ്സ് മീറ്റിൽ പങ്കെടുത്ത കേന്ദ്രമന്ത്രി നരേന്ദ്ര മോഡി സർക്കാറിന്റെ നിക്ഷേപ സൗഹൃദ നയം സംബന്ധിച്ച് മീറ്റിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ദുബായിലെ ഇന്ത്യൻ സമൂഹം ഒരുക്കിയ സ്വീകരണ പരിപാടി ആയിരുന്നു ദില്ലിയിലേക്ക് മടങ്ങും മുൻപ് ദുബായിൽ അദ്ദേഹം സംബന്ധിച്ച അവസാനത്തെ ചടങ്ങ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ആണ് സ്വീകരണപരിപാടിക്ക് നേതൃത്വം നൽകിയത്. വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികൾ ഉൾപ്പടെ നൂറുകണക്കിന് പേർ ചടങ്ങിൽ സംബന്ധിച്ചു
. ദുബായിലെ മൂന്നു പരിപാടികളിലും ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലും, ബിജെപി യുടെ പ്രവാസി ഘടകമായ ഇന്ത്യൻ പീപ്പിൾസ് ഫോറം പ്രതിനിധികളും കേന്ദ്രമന്ത്രിയെ അനുഗമിച്ചു. ദുബായിൽ തങ്ങിയ എട്ടു മണിക്കൂറിൽ ആറു മണിക്കൂറിലേറെ സമയവും ഇവിടത്തെ പ്രവാസി സമൂഹത്തിനൊപ്പമായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സാധാരണക്കാരായ തൊഴിലാളികൾക്കൊപ്പവും, ബിസിനസ്സ് സമൂഹത്തിനൊപ്പവും അവരുടെ ആശങ്കകൾക്ക് മറുപടി നൽകാനും, അവരെ കേൾക്കാനും താനുണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് അദ്ദേഹം ദില്ലിയിലേക്ക് മടങ്ങിയത്.