വെള്ളിയാഴ്ച രാവിലെ ദുബായിലെ ലേബർ ക്യാമ്പ് സന്ദർശനം അവസാനിപ്പിച്ച് മടങ്ങുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരൻ തൊഴിൽ തട്ടിപ്പ് തടയാൻ ആവശ്യമായ രീതിയിൽ എമിഗ്രേഷൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടുന്ന നഴ്സുമാരും, അധ്യാപകരും അഭിമുഖീകരിക്കുന്ന തുല്യത സർട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും അവ്യക്തത പരിഹരിക്കാനാവശ്യമായ നടപടികൾ ആലോചനയിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താജ് ഹോട്ടലിൽ നടന്ന ഐ ബി പി സി യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം എമിരേറ്റ്സ് വിമാനക്കമ്പനി പ്രതിനിധികളുമായി കേരളത്തിലേക്കുള്ള സർവീസുകളുടെ വർദ്ധനവ് സംബന്ധിച്ച കാര്യങ്ങളിൽ ചർച്ചകൾ ആരംഭിച്ചതായി പറഞ്ഞു.
വിമാനയാത്രക്കൂലി വർദ്ധനവ് സംബന്ധിച്ച വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണക്കുന്നുണ്ട് എന്നും വ്യോമയാന വകുപ്പുമായി പ്രശ്ന പരിഹാരം സംബന്ധിച്ച ചർച്ചകൾ തുടരുകയാണ് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപ അനുകൂല സാഹചര്യം നിലനിർത്തുന്നതിലും , പാവപ്പെട്ടവരുടെയും, സാധാരണക്കാരുടെയും ക്ഷേമം ഉറപ്പു വരുത്തുന്ന നയ സമീപനങ്ങൾ തുടരുന്ന കാര്യത്തിലും രണ്ടാം നരേന്ദ്ര മോദി സർക്കാരും പ്രതിജ്ഞാബദ്ധമാണ് എന്ന് ഐ ബി പിസി സംഘടിപ്പിച്ച ബിസിനസ്സ് മീറ്റിൽ സംസാരിക്കവെ കേന്ദ്ര മന്ത്രി പറഞ്ഞു. ഉച്ചക്ക് ശേഷം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന സ്വീകരണ പരിപാടിയിലും പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
പല അവസരങ്ങളിലും പ്രവാസികൾക്കും ആധാർ കാർഡ് നിർബന്ധമാകുന്ന സാഹചര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും അത് സംബന്ധിച്ച അവ്യക്തത നീക്കാനാവശ്യമായ നടപടികൾ കൈക്കൊളുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ദുബായിൽ തങ്ങിയ ആറു മണിക്കൂറിനുള്ളിൽ മൂന്ന് പരിപാടികളിൽ പങ്കെടുത്ത കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ ഉച്ചക്ക് ശേഷം മൂന്നു മണിക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ ദില്ലിയിലേക്ക് മടങ്ങി