യു എ ഇ ഉൾപ്പടെ ഗൾഫ് രാജ്യങ്ങൾ കനത്ത ചൂടിലേക്ക് കടന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പുറം ജോലി ചെയ്യുന്ന ജീവനക്കാർക്ക് നിർബന്ധിത ഉച്ച വിശ്രമ സമയം അനുവദിച്ച് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഉച്ചക്ക് ശേഷം 12.30 മുതൽ മൂന്നു മണി വരെ നിർബന്ധിത വിശ്രമം നൽകണം. തൊഴിലാളികൾക്ക് വിശ്രമത്തിനാവശ്യമായ തണലൊരുക്കണമെന്ന് ഉത്തരവിൽ നിഷ്കര്ഷിക്കുന്നുണ്ട്. നിയമം ലംഘിച്ച് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്ന കമ്പനികൾക്ക് 5000 ദിർഹം മുതലുള്ള പിഴ ചുമത്തും. ഇതിനു പുറമെ കമ്പനികളെ തരം താഴ്ത്തുകയും ചെയ്യും. ഓവർ ടൈം ജോലി ചെയ്യേണ്ട സാഹചര്യം വന്നാൽ തൊഴിൽ നിയമ പ്രകാരമുള്ള അധിക വേതനം നൽകണമെന്നും മന്ത്രാലയം നിഷ്കര്ഷിക്കുന്നുണ്ട്. നിര്ജ്ജലീകരണത്തിനുള്ള സാധ്യത കണക്കിലെടുത്ത് തൊഴിലാളികൾക്കാവശ്യമായ കുടിവെള്ളം ജോലിസ്ഥലങ്ങളിൽ ഉറപ്പു വരുത്തണം. സെപ്റ്റംബർ 15 വരെ ഉച്ച സമയത്തുള്ള നിർബന്ധിത വിശ്രമം തുടരും. മൂന്നു മാസക്കാലത്തേക്ക് തൊഴിലാളികളുടെ ജോലി സമയം അറബി ഭാഷയിലും, തൊഴിലാളികൾക്ക് മനസിലാകുന്ന ഭാഷയിലും ജോലി സ്ഥലങ്ങളിൽ പ്രദർശിപ്പിക്കണം എന്നും ഉത്തരവിൽ പറയുന്നു.