ആലപ്പുഴ ; സംസ്ഥാന സർക്കാരിന്റെ ആദരവിനും ,സല്യൂട്ടിനുമൊക്കെ ഒരു വർഷം തികച്ച ആയുസ്സ് പോലുമില്ലെന്ന് മനസ്സിലാക്കുകയാണ് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി ഉണ്ണികൃഷ്ണൻ .
പ്രളയരക്ഷാപ്രവർത്തനത്തിന് സർക്കാർ ആദരിച്ച മത്സ്യതൊഴിലാളിയായ ഉണ്ണികൃഷ്ണനോടാണ് വീട് തകർന്നതിന് അനുവദിച്ച സാമ്പത്തിക സഹായം മടക്കി നൽകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത് .
വിവാഹിതനല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ നീർക്കുന്നം സ്വദേശി ഉണ്ണികൃഷ്ണന് സഹായം നിഷേധിക്കുന്നത്. രണ്ട് കൊല്ലം മുൻപാണ് ഉണ്ണികൃഷ്ണന്റെ വീട് കടലെടുത്തത് .
കടൽക്ഷോഭത്തിൽ വീട് തകർന്ന മത്സ്യതൊഴിലാളികൾക്ക് വസ്തു വാങ്ങി വീട് വയ്ക്കാനുള്ള 10 ലക്ഷം രൂപ ഉണ്ണികൃഷ്ണനും സർക്കാർ അനുവദിച്ചു. ആദ്യ ഗഡുവായ ഒരു ലക്ഷം ബാങ്ക് അക്കൗണ്ടിലെത്തി. ഈ തുക ഭൂമി വാങ്ങാൻ അഡ്വാൻസും നൽകി. അപ്പോഴാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ അറിയിപ്പ് എത്തുന്നത്. നൽകിയ പണം തിരിച്ചടയ്ക്കണം.
എത്രയും വേഗം പണം തിരിച്ചടച്ചില്ലെങ്കിൽ പലിശ അടക്കം ഈടാക്കുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ വസ്തു വാങ്ങാൻ നൽകിയ മുൻകൂർ പണം തിരികെ കിട്ടുമോയന്ന് ഉറപ്പില്ല.
ശാരീരിക അവശതകൾ നേരിടുന്ന ഉണ്ണികൃഷ്ണന് ഒരു സഹോദരി മാത്രമാണുള്ളത്. സഹായം തേടി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
കഴിഞ്ഞ പ്രളയത്തിൽ രക്ഷകരായി നിന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ ചേർന്ന യോഗത്തിൽ അവർക്ക് ‘ ബിഗ് സല്യൂട്ട് ‘ നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സ്വന്തം സൈന്യമായാണ് വിശേഷിപ്പിച്ചത് .
മാത്രമല്ല മത്സ്യത്തൊഴിലാളികൾക്കൊപ്പം ഫോട്ടോയെടുത്തും സെൽഫിയ്ക്കുവേണ്ടി ഒപ്പംനിന്നും മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഏറെനേരം ചെലവഴിച്ചിരുന്നു .