ടോക്കിയോ: ചൈനയില്‍ തടവുകാരില്‍ നിന്ന് അവയവങ്ങള്‍ നീക്കം ചെയ്യുന്നതായി കണ്ടെത്തല്‍. ശരീരാവയവങ്ങള്‍ മാറ്റി വെക്കുന്നതിനായി തടവുകാരെ വ്യാപകമായി കൊലപ്പെടുത്തുന്നുണ്ടെന്നും ഒരു ചൈനീസ് സ്വതന്ത്ര അനേഷണ കമ്മീഷന് കണ്ടെത്തി. ചൈനയില്‍ ദിനം പ്രതി വളരുന്ന ആരോഗ്യ രംഗത്തെ കരിഞ്ചന്തയില്‍ വില്‍പ്പനക്കായാണ് ഇത്തരത്തില്‍ വ്യാപകമായി തടവുകാരില്‍ നിന്നും അവയവങ്ങള്‍ നീക്കം ചെയ്യുന്നത് അവയവമാറ്റം നടത്തുന്നത്.
വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന നിര്‍ബന്ധിത അവയവ നീക്കം ചെയ്യല്‍ ചൈനയില്‍ ഇന്നും വലിയ തോതില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഇതിന് വ്യക്തമായ വിശദീകരണം നല്കാന് ചൈന തയ്യാറായിട്ടില്ലെന്നും അന്വേഷണ കമ്മീഷന് വ്യക്തമാക്കി. ഫലൂന് ഗോങ്, ഉയ്ഖുര്‍ മുസ്ലീംസ് വിഭാഗങ്ങളില്‍ നിന്നാണ് വ്യാപകമായി അവയവങ്ങള്‍ നീക്കം ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നത്.
ഔദ്യോഗികമായ കണക്കുകളേക്കാള്‍ വളരെ വലുതാണ് അനൗദ്യോഗികമായ കണക്കുകള്‍ എന്നതാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. തടവു ശിക്ഷ അനുഭവിക്കുന്നവരില്‍ നിന്നാണ് ഇത്തരത്തില്‍ അവയവങ്ങള്‍ നിര്‍ബന്ധിതമായി നീക്കം ചെയ്യുന്നത്.
എന്നാല്‍ തടവുകാരില്‍ നിന്നും അവയവങ്ങള്‍ എടുക്കുന്നത് നിര്‍ത്തലാക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍ 2014-ല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് അന്വേഷണ കമ്മീഷന് വ്യക്തമാക്കി. ഫലൂന് ഗോങ് തടവുകാരില്‍ നിന്നാണ് കൂടുതലായി അവയവങ്ങള്‍ നീക്കം ചെയ്യുന്നത്. ഉയ്ഖുര്‍ മുസ്ലീംസില് നിന്നുള്ള അവയവ നീക്കമാരംഭിച്ചത് അടുത്ത കാലത്താണ്.
കഴിഞ്ഞ ഡിസംബറിലും ഏപ്രില്‍ മാസത്തിലും മനുഷ്യാവകാശ സംഘടനകളില്‍ നിന്നും ആരോഗ്യ വിദഗ്ധരില്‍ നിന്നുമെല്ലാം അന്വേഷണ കമ്മിറ്റി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശക തത്ത്വങ്ങള്‍ അനുസരിച്ചാണ് അവയവമാറ്റം നടക്കുന്നതെന്നാണ് ചൈന അവകാശപ്പെടുന്നത്.
‘ക്യാംപില്‍ ഒരു മാസം പിന്നിട്ടപ്പോള്‍ എല്ലാവരേയും വിലങ്ങ് ധരിപ്പിച്ച് ഒരു വാനില്‍ കയറ്റി കൂടുതല്‍ വിശദമായ വൈദ്യപരിശോധനക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഞങ്ങളുടെ എക്സ്റേ എടുത്തിരുന്നു. ക്യാംപില്‍ കഴിഞ്ഞ കാലയളവിന്റെ ഭൂരിഭാഗം സമയത്തും സമാനമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു’. മുന്‍ തടവുകാരനായിരുന്ന ഫലൂന് ഗോങ് പ്രവര്ത്തകന് പറഞ്ഞു.
ഒരു വര്‍ഷത്തില്‍ 60,000 മുതല്‍ 100,000 അവയവ മാറ്റിവെക്കലാണ് ചൈനയില്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.