ശബരിമല : ജില്ലാ കലക്ടറുടെ ഉത്തരവിനെയും മറികടന്ന് അയ്യപ്പ സേവാ സംഘത്തിന്റെ വാഹനം തടയുന്നത് പൊലീസ് പതിവാക്കിയതോടെ മാസപൂജയ്ക്ക് സന്നിധാനത്തും , പമ്പയിലും നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നു .
ശുചീകരണത്തിനായി എത്തുന്ന സന്നദ്ധ സേവകരുടെ വാഹനം ജില്ലാ കലക്ടറുടെ അനുമതി ഉണ്ടായിട്ടും നിലയ്ക്കലിൽ അയ്യപ്പ സേവാസംഘത്തിന്റെ വാഹനം പൊലീസ് തുടർച്ചയായി തടയുകയാണ്
സേവാ സംഘത്തിന്റെ വിവിധ വിവിധ യൂണിയനുകളിലെ പ്രവർത്തകരാണ് ഓരോ മാസവും ശുചീകരണത്തിനായി എത്തുന്നത്. ഇവർ വരുന്ന വാഹനം നിലയ്ക്കൽ തടഞ്ഞിടാതെ കടത്തിവിടണമെന്ന് ജില്ലാ കലക്ടർ ഉത്തരവ് നൽകിയിരുന്നു .
അയ്യപ്പസേവാ സംഘം നൽകിയ അപേക്ഷയിലായിരുന്നു കലക്ടറുടെ ഉത്തരവ് . പക്ഷേ ഇത് പാലിക്കാൻ പൊലീസ് തയാറായില്ല . തിരുച്ചിറപ്പള്ളിയിൽ നിന്ന് 160 സന്നദ്ധ സേവകർ 3 ബസിലായാണ് മിഥുന മാസ പൂജ സമയത്ത് സന്നിധാനവും ,പരിസരവും ശുചീകരിക്കാനായി എത്തിയത് . എന്നാൽ ഇവരുടെ ബസ് പൊലീസ് തടഞ്ഞു .
ശുചീകരണത്തിന് എത്തിയതാണെന്നും അയ്യപ്പ സേവാസംഘത്തിന്റെ കത്തും നൽകിയിട്ടും കടത്തിവിടാൻ തയാറായില്ല. കെഎസ്ആർടിസി ബസിൽ പോയാൽ മതിയെന്നായിരുന്നു പൊലീസ് നിലപാട്. പോയി വരാൻ ഒരാൾക്ക് 80 രൂപ ക്രമത്തിൽ 150 പേർക്ക് 12,000 രൂപ വേണം. ഇത് തങ്ങൾക്ക് താങ്ങാൻ പറ്റില്ലന്ന് പ്രവർത്തകർ അറിയിച്ചു. പിന്നീട് സേവാ സംഘത്തിന്റെ ദേശീയ സെക്രട്ടറി ഇടപെട്ട ശേഷമായിരുന്നു പൊലീസ് ബസ് കടത്തിവിട്ടത് . അതും ഒരു ബസ് പമ്പയിൽ പോയി മടങ്ങി വന്ന ശേഷം മാത്രം . ഇതു കാരണം ആറു മണിക്കൂറിലേറെ അവർക്ക് നഷ്ടമായി .
ഇതുപോലെയുള്ള പൊലീസിന്റെ പീഡനം തുടരുന്നതിനാൽ കർശന നിർദേശം ഉണ്ടാകും വരെ മാസപൂജയ്ക്കുള്ള ശുചീകരണ യജ്ഞം നിർത്തിവയ്ക്കുമെന്ന് അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി എൻ.വേലായുധൻ നായർ പറഞ്ഞു.കെഎസ്ആർടിസിക്ക് പണം ഉണ്ടാക്കാൻ അവരെ തടയുന്നതും മാനസികമായി വിഷമിപ്പിക്കുന്നതും അനുവദിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു .
ശുചീകരണത്തിന് എത്തുന്ന പ്രവർത്തകരുടെ വാഹനം തടയുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സേവാ സംഘം പ്രവർത്തകർ .