യു എ ഇ യിൽ നിന്നുള്ള വിവിധ വിമാന സർവീസുകൾ ഇറാനിയൻ വ്യോമാതിർത്തിയിലൂടെയുള്ള യാത്രാ മാർഗം മാറ്റാൻ ഒരുങ്ങുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന്റെയും, യെമനിലെ ഹൂതി വിമതർ സൗദിയിലെ വിമാനത്താവളങ്ങൾ ഉൾപ്പടെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിന്റെയും പശ്ചാത്തലത്തിലാണ് നടപടി.
യു എ ഇ യിലെ പ്രധാന വിമാന കമ്പനികളായ എത്തിഹാദ്, എമിറേറ്റ്സ്, എയർ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയുടെ യാത്രാ മാർഗത്തിലാണ് മുൻകരുതൽ നടപടി എന്ന നിലയിൽ മാറ്റമുണ്ടാവുക. ഇറാന്റെ അധീനതയിലുള്ള വ്യോമ മാർഗത്തിലൂടെ സഞ്ചരിക്കുന്ന വിമാന സർവീസുകളാണ് യാത്രാ മാർഗത്തിൽ മാറ്റം വരുത്തുന്നത്. യു എ ഇ യുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇറാനിയൻ വ്യോമാതിർത്തിയിലൂടെ ഹോർമുസ് കടലിടുക്ക്, ഗൾഫ് ഓഫ് ഒമാൻ എന്നീ വ്യോമ സഞ്ചാര പാതയിലൂടെയുള്ള സർവീസുകൾ നിർത്തി വെക്കുന്നതായി എത്തിഹാദ് എയർലൈൻസ് അറിയിച്ചു.
എമിരേറ്റ്സ്, ഫ്ളൈ ദുബായ് വിമാനക്കമ്പനികളും സാഹചര്യങ്ങൾ നിരീക്ഷിച്ച് യാത്രാ മാർഗം മാറ്റുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി വ്യക്തമാക്കി. വിമാനങ്ങളുടെ യാത്രാ സമയത്തിൽ മാറ്റം വന്നേക്കാമെന്നും അധികൃതർ സൂചിപ്പിച്ചു. നേരത്തെ യു എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അമേരിക്കൻ വിമാനങ്ങൾ ഇറാനിയൻ വ്യോമാതിർത്തിയിലൂടെ പറക്കുന്നത് തടഞ്ഞു കൊണ്ട് നിർദേശം പുറപ്പെടുവിച്ചിരുന്നു.