ഷാർജ: ആന്തൂർ നഗരസഭയുടെ ചുവപ്പുനാടയിൽ തൂങ്ങി സാജൻ പാറയിൽ എന്ന പ്രവാസി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ ആളുകളേയും മാതൃകപരയായി ശിക്ഷിക്കണമെന്ന് യു എ ഇ ജനത കൾച്ചറൽ സെന്റർ കേന്ദ്രകമ്മിറ്റി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരോടൊപ്പം ചെയർപെഴ്സണും ഭരണ സമിതി അംഗങ്ങളും ഇതിൽ കൂട്ടുപ്രതികളാണ്. സ്വദേശിവത്കരണം ഊർജിതമായി നടപ്പിൽ വന്നതിനാൽ തിരിച്ചു വരുന്ന പ്രവാസികൾ ജീവിതോപാധിയായി കണ്ടെത്തുന്ന സംരഭങ്ങൾക്ക് സർക്കാർ പരിരക്ഷ ഉറപ്പു വരുത്തണം
. പ്രവാസികളെ പ്രത്യേക വിഭാഗമായി കണക്കാക്കി ചട്ടങ്ങൾ ലഘൂകരിച്ചും വേഗത്തിലും അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ മുഴുവൻ ഡിപ്പാർട്ട്മെന്റെുകൾക്കും പ്രത്യേക നിർദേശം നൽകണം. ഏകജാലക സംവിധാനം കാര്യക്ഷമമാക്കാൻ നടപടികൾ സ്വീകരക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇനിയൊരു പ്രവാസിയും സർക്കാർ വകുപ്പുകളുടെ നിഷേധോത്മക നിലപാടുകളുടെ പേരിൽ കേരളത്തിൽ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുവരുത്തണം. പ്രവാസി സമൂഹം ഒറ്റക്കെട്ടായി അവഗണനക്കും നീതിനിഷേധത്തിനെതിരെ പോരാടണമെന്ന് അത്തരം നീക്കങ്ങൾക്ക് ജെസി സി നേതൃപരമായ പങ്കുവഹിക്കാനും യോഗം തീരുമാനിച്ചു. പ്രവാസിസംഘടനകളുടെ സർവകക്ഷിയോഗം വിളിച്ചു ചേർത്ത് പ്രവാസികൾക്ക് ആത്മ ബലം നൽകാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.ജി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജൻ കോളാവിപാലം , ടി.ജെ ബാബു,സുനിൽ മയ്യന്നൂർ, ടെന്നിസൺ ചെന്നപ്പള്ളി, ഷാജി കൊയിലോത്ത്, പവിത്രൻ തിക്കോടി,റഫി ഏറാമല, ജയൻ പാനൂർ, സുനിൽ പയ്യോളി എന്നിവർ സംസാരിച്ചു.