തിരുവനന്തപുരം: ജോസ് കെ മാണി ചെയർമാനായി തുടർന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് പിജെ ജോസഫ്. ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെങ്കിൽ ചർച്ചയ്ക്ക് പ്രസക്തിയില്ല. ചെയർമാൻ സ്ഥാനം നിയമപരമല്ലെന്നതിന് തെളിവാണ് കോടതിയുടെ ഇടപെടൽ. ജോസ് കെ മാണിക്ക് മനം മാറ്റം ഉണ്ടായാൽ സമവായത്തെപ്പറ്റി ആലോചിക്കാമെന്നും പിജെ ജോസഫ് തിരുവനന്തപുരത്ത് പറഞ്ഞു.
കേരള കോൺഗ്രസിൽ തർക്കങ്ങളും തമ്മിലടിയും രൂക്ഷമായതിനിടെ യുഡിഎഫ് സമവായ ശ്രമം നടത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇന്നത്തെ ജോസഫിന്റെ പ്രതികരണം.
തന്നെ ചെയർമാനായി അംഗീകരിക്കാതെ രണ്ടില ചിഹ്നം വിട്ടുനൽകില്ലെന്ന് ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജോസഫിന്റെ നിലപാട് കോൺഗ്രസിനെയും യുഡിഎഫിനെയും വെട്ടിലാക്കിയിരിക്കുകയാണ്.