തൃശൂർ: തൃശൂർ കേരളവർമ്മ കോളേജിൽ അയ്യപ്പ സ്വാമിയെ വികൃതമാക്കിയ ബോർഡ് പ്രദർശിപ്പിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം. തൃശൂർ സിജെഎം കോടതിയുടേതാണ് ഉത്തരവ്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സൻ മുബാറക്ക് അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിർദ്ദേശം.
കേരളവർമ്മ കോളേജിൽ അയ്യപ്പസ്വാമിയെ അവഹേളിച്ച് ബോർഡ് സ്ഥാപിച്ച എസ്എഫ്ഐ നേതാക്കൾക്ക് എതിരെ നിരവധി പരാതികൾ നൽകിയിട്ടും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അനീഷ് കുമാർ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. വിശദമായ വാദം കേട്ട കോടതി കേസ് എടുക്കാൻ തൃശ്ശൂർ വെസ്റ്റ് പോലീസിന് ഉത്തരവ് നൽകി.
എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സൻ മുബാറക്, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, എസ്എഫ്ഐ കേരള വർമ്മ കോളേജ് യൂണിറ്റ് പ്രസിഡന്റ് നന്ദന ആർ തുടങ്ങിയവർക്കെതിരെയാണ് കേസ്. സെക്ഷൻ 153 A, 295, 504 വകുപ്പുകൾ പ്രകാരമാണ് കേസെടുക്കാൻ നിർദേശിച്ചിട്ടുള്ളത്.
ആർത്തവ രക്തത്തോടൊപ്പം തലികീഴായി ഒലിച്ചിറങ്ങുന്ന അയ്യപ്പ സ്വാമിയുടെ ചിത്രം പ്രദർശിപ്പിച്ചത് അത്യന്തം പ്രകോപനപരവും ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നതുമാണെന്ന് പരാതിയിൽ ഉന്നയിക്കുന്നു.