കൊച്ചി : പ്രളയ ദുരിത സഹായത്തിനായി ലഭിച്ച അപേക്ഷകൾ ചാക്കിൽ കെട്ടി ശുചിമുറിയ്ക്ക് സമീപം തള്ളിയ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി .
പ്രളയവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന ചീഫ് ജസ്റ്റീസ് ഋഷികേശ് റോയി അധ്യക്ഷനായ ബെഞ്ചില്‍ അഭിഭാഷകര്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോഴാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത് .
എത്ര അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചു, എത്രപേരുടെ പരാതി സര്‍ക്കാര്‍ പരിഹരിച്ചു എന്നിവയുടെ കണക്കുകള്‍ പഞ്ചായത്ത് തിരിച്ചു പ്രസിദ്ധപ്പെടുത്തണം എന്നായിരുന്നു കോടതി നിര്‍ദ്ദേശം . മാത്രമല്ല അപേക്ഷ നിരസിച്ചവരുടെ വിശദാംങ്ങള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഗുണഭോക്താക്കളുടെ പട്ടിക സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്നും മൂന്നു ഘട്ടങ്ങളിലായാണ് വീട് നിര്‍മ്മാണങ്ങള്‍ നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
എഡിഎം, ജില്ലാ കളക്ടര്‍ ,ലോക് അദാലത്ത് എന്നിവരുടെ കൈവശമുള്ള അപേക്ഷകളുടെ സ്ഥിതി അറിയിക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ഹര്‍ജികള്‍ ജൂലായ് പത്തിന് പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.
പരിശോധിക്കുക പോലും ചെയ്യാത്ത അയ്യായിരത്തിലധികം അപേക്ഷകളാണ് പത്തു ചാക്കുകളിലായി എറണാകുളം കലക്ട്രേറ്റിൽ ടോയ്ലറ്റിനരികിൽ തള്ളിയത്. ജില്ലാ കലക്ടർക്ക് അയച്ച രജിസ്ട്രേഡ് അപേക്ഷകൾ പോലും തുറന്നു നോക്കിയിട്ടില്ല. ഇതിന്റെ ദൃശ്യങ്ങൾ ജനം ടിവി പുറത്ത് വിട്ടിരുന്നു .
അഡ്മിനിസ്ട്രേറ്റീവ് ഹാളിനടുത്ത് ഉദ്യോഗസ്ഥർ ഇരിക്കുന്ന ഓഫീസിനുള്ളിലൂടെ മാത്രം കടന്നെത്താൻ കഴിയുന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ടോയ്ലറ്റിന് അരികിലാണ് അപേക്ഷകൾ ചാക്കുകെട്ടുകളിലായി മാറ്റിയിട്ടത്.
പ്രളയ സഹായത്തിൽ ഇതുവരെ ഉൾപ്പെടാതെ പോയവരുടെയും, മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ പരാതി നൽകിയവരുടെയും അപേക്ഷകൾ ഇക്കൂട്ടത്തിലുണ്ട്.
വില്ലേജുകളിലും താലൂക്കുകളിലും അതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കയറിയിറങ്ങിയിട്ടും സഹായം നിഷേധിക്കപ്പെട്ട വരാണ് കലക്ടർക്ക് അപേക്ഷകൾ തപാലിൽ അയച്ചിട്ടുള്ളവരിൽ അധികവും ഇവരോടാണ് സർക്കാരിനെയും ഉദ്യോഗസ്ഥരുടേയും ക്രൂരത.