മുംബൈ : മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ബിനോയ് കോടിയേരിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പൊലീസ് . വ്യാഴാഴ്ച്ചയാണ് ബിനോയിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് .
കേസിൽ ഡി എൻ എ പരിശോധന അനിവാര്യമാണെന്നും , ബിനോയിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ഡിസിപി മഞ്ജുനാഥ് പറഞ്ഞു .
പ്രതിയ്ക്ക് ഉന്നത -രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതിനാൽ പ്രതിക്ക് രക്ഷപെടാനുള്ള എല്ലാ പഴുതും അടച്ചാകും അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു .
ജാമ്യം നിഷേധിച്ചാൽ ബിനോയ് വിദേശത്തേയ്ക്ക് കടക്കാനുള്ള സാദ്ധ്യതയുണ്ടെന്നും അന്വേഷണ സംഘം പറയുന്നു . ബിനോയ് ഇപ്പോഴും കേരളത്തിൽ തന്നെയുണ്ടാകാമെന്നും സംഘം വിലയിരുത്തുന്നു .
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയ് കോടിയേരിയുടെ പാസ്പോർട്ട് വിവരങ്ങൾ കൈമാറി കഴിഞ്ഞു . കേസിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് പരാതിക്കാരിയായ ബീഹാർ സ്വദേശിനിയെ വനിതാ മജിസ്ട്രേട്ടിനു മുന്നിൽ ഉടൻ ഹാജരാക്കാനാണ് തീരുമാനം .