ബാല്‍ത്താള്‍: കനത്ത സുരക്ഷയില്‍ അമര്‍നാഥ് തീര്‍ത്ഥാടനയാത്ര ആരംഭിച്ചു. ജമ്മു കശ്മീരിലെ ബാല്‍ത്താള്‍ ബേസ് നഗറില്‍ നിന്നും ആദ്യ തീര്‍ത്ഥാടകസംഘം അമര്‍നാഥിലേക്ക് യാത്ര തിരിച്ചു. 46 ദിവസം നീണ്ടു നില്ക്കുന്ന യാത്ര ആഗസ്റ്റ് 15-നാണ് അവസാനിക്കുന്നത്.
ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവ് കെകെ ശര്‍മ്മയാണ് യാത്ര ഫ്ലാദ് ഓഫ് ചെയ്തത്. അമര്‍നാഥ് യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും തീര്‍ത്ഥാടകര്‍ക്ക് സുഗമമായ യാത്ര ഉറപ്പു വരുത്തുമെന്നും ശര്‍മ അറിയിച്ചു. സുരക്ഷിതവും സമാധാന പൂര്‍ണവുമായ യാത്രക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ബാല്‍ത്താള്‍ മേഖലയില്‍ നിന്നും 1617 തീര്‍ത്ഥാടകരാണ് ഇന്ന് അമര്‍നാഥിലേക്ക് പുറപ്പെട്ടത്. 1174 പുരുഷന്മാരും 379 സ്ത്രീകളും 15 കുട്ടികളും 49 സസ്യാസികളും അടങ്ങുന്നതാണ് സംഘം. പഹല്‍ഗാം മേഖലയില്‍ നിന്നും 2800 പേരുടെ സംഘവും യാത്ര ആരംഭിച്ചു. സംഘത്തില്‍ 2321 പുരഷന്മാരും 463 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു.
ഇത്തവണ ഒന്നര ലക്ഷം തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്താന്‍ പേര് നല്കിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2,85006 തീര്‍ഥാടകരാണ് അമര്‍നാഥിലെത്തിയത്.
കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടന യാത്രക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് സുരക്ഷ കര്‍ശനമാക്കാന്‍ സുരക്ഷാ സേനകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
പ്രാധനപാതകളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നിരീക്ഷണത്തിനായി ഡ്രോണുകളും റാഡാറുകളും സജ്ജമാണ്.
തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ റോഡിയോ തരംഗം ഉപയോഗിച്ചുള്ള സംവിധാനത്താല്‍ ബന്ധപ്പെട്ടുത്തിയിട്ടുണ്ട്. കശ്മീര്‍ സിആര്‍പിഫ് സംഘം ബൈക്കില്‍ തീര്‍ത്ഥാടകരെ അനുഗമിക്കുന്നുണ്ട്. ഒരോ തീര്‍ത്ഥാടകനെയും തിരിച്ചറിയുന്നതിനായി പ്രത്യേക ബാര്‍ കോഡുകളും നല്‍കിയിട്ടുണ്ട്.