യു.എ.ഇ യിൽ ഇനി മുതൽ കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പുറത്ത് പോയാൽ പത്ത് ലക്ഷം ദിർഹം പിഴയും പത്ത് വർഷം തടവും ശിക്ഷ ലഭിക്കും. യു.എ.ഇ ശിശുസംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്ന ശിക്ഷാവിധികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. വാഹനത്തിൽ തനിച്ചായ കുട്ടി ശ്വാസം മുട്ടി മരിക്കുന്നതുൾപ്പെടെ നിരവധി സംഭവങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ശിശുസംരക്ഷണ നിയമത്തിലെ ആർട്ടിക്കിളുകൾ 11,28,34,35 പ്രകാരം കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ, അവഗണിക്കുകയോ, അവർക്ക് ശാരീരികവും മാനസികവും വൈകാരികവും ധാർമികവുമായ പരിഗണന ലഭിക്കാത്ത വിധം തടവിലാക്കപ്പെടുകയോ ചെയ്താൽ 5000 ദിർഹം പിഴയും തടവും ശിക്ഷയായി ലഭിക്കും. കുട്ടി അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളുടെ തോത് അനുസരിച്ച് ശിക്ഷയിലും മാറ്റമുണ്ടാകും. ഇത് പത്ത് ലക്ഷം ദിർഹം വരെ പിഴയും പത്ത് വർഷം വരെ തടവുമാവാം. കുട്ടിയെ ആ സമയത്ത് പരിപാലിക്കാൻ ചുമതലപ്പെട്ടവരാണ് ഇത്തരം സംഭവങ്ങളുണ്ടായാൽ ശിക്ഷിക്കപ്പെടുക.