അപകടം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ പകർത്തിയ ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും , ആളുകൾക്ക് സ്വകാര്യമായി അയക്കരുതെന്നും അബുദാബി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതുകാണുന്ന അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്ക് വലിയ മാനസിക ആഘാതമുണ്ടാക്കിയേക്കാം. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് നിരുത്തരവാദിത്വപരമായ പ്രവൃത്തിയായാണ് കണക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. ഗുരുതരമായ നിയമലംഘനം കൂടിയാണിത്. തടവ് ശിക്ഷയും ഒന്നര ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്ന കുറ്റകൃത്യവുമാണിത്. അപകടദൃശ്യം വെറുതെ ക്യാമറയിൽ പകർത്തിയാലോ, റോഡിൽ തടസമുണ്ടാക്കിയാലോ പോലും ആയിരം ദിർഹം പിഴ ലഭിക്കും. ഇത്തരം പ്രവൃത്തികൾക്കെതിരെ അബുദാബി പോലീസ് ഒരു വർഷമായി ബോധവത്ക്കരണം നടത്തിവരികയാണ്. അപകട സ്ഥലത്തെ ദൃശ്യങ്ങൾ പകർത്തുന്നതും തിരക്ക് സൃഷ്ടിക്കുന്നതും രക്ഷാപ്രവർത്തനങ്ങൾ വൈകിപ്പിക്കുകയും അപകടത്തിപ്പെട്ടവരുടെ അവസ്ഥ മോശമാക്കുകയും ചെയ്യുമെന്ന് അബുദാബി പോലീസ് ഗതാഗത വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി പറഞ്ഞു