നിലമ്പൂർ : കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഭർത്താവ് കെ.ആർ ഹരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.ഇ.ബി ഓവർസിയറായ ഹരിയെ നിലമ്പൂർ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ആലപ്പുഴ തകഴി സ്വദേശിയായ ഇയാൾ നിലമ്പൂർ ചുങ്കത്തറയിൽ കെ.എസ്.ഇ.ബി ഓവർസിയറായിരുന്നു.ഇന്ന് രാവിലെ പത്തോടെയാണ് സംഭവം പുറത്തറിയുന്നത്. നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മരണത്തിൽ ദുരൂഹതാളൊന്നുമില്ലെന്നും ആത്മഹത്യയാണെന്നും പൊലീസ് വ്യക്തമാക്കി. വർഷങ്ങളായി ഇരുവരും അകന്നു കഴിയുകയാണ്. വിവാഹ മോചനമാവശ്യപ്പെട്ട് പ്രതിഭ നൽകിയ ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്.
2018 ജനുവരിയിലാണ് യു.പ്രതിഭ കോടതിയിൽ ഹർജി നൽകിയത്. വാർത്ത പുറത്തു വന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പരാമർശങ്ങൾക്ക് പ്രതിഭ മറുപടി നൽകിയിരുന്നു. മകന് 12 വയസ് ആകാൻ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാൻ ഇത്രയും സമയം വേണ്ടിവന്നതെന്ന് പ്രതിഭാ ഹരി വ്യക്തമാക്കിയിരുന്നു. ഇന്നലെ വരെ ഒരേ വീട്ടിൽ പങ്കാളിയോടൊപ്പം ജീവിച്ച് ഒരു സുപ്രഭാതത്തിൽ പിരിയാൻ തീരുമാനിച്ച ആളല്ല താനെന്നും, മാധ്യമങ്ങൾ അനാവശ്യമായി ഈ വിഷയത്തിൽ ഇടപെടരുതെന്നും അവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തകഴിയിലെ അറിയപ്പെടുന്ന സിപിഎം പ്രവർത്തകൻ കൂടിയായിരുന്നു ആത്മഹത്യ ചെയ്ത കെ.ആർ ഹരി