ഏതൻസ് : ഗ്രീസിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന് തിരിച്ചടി. ഭരണകക്ഷിയായിരുന്ന ഇടതു പാർട്ടി സിരിസ ഭരണത്തിൽ നിന്ന് പുറത്തേക്ക്.വലതു പക്ഷ കക്ഷിയായ ന്യൂ ഡെമോക്രസി 39.85 ശതമാനം വോട്ടുകൾ നേടി അധികാരത്തിലെത്തി. സിരിസയ്ക്ക് 31.53 ശതമാനം വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ.
പ്രധാനമന്ത്രി അലക്സി സിപ്രസിയുടെ നേതൃത്വത്തിലാണ് സിരിസ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഭരണം നടത്താൻ കഴിയാഞ്ഞതാണ് തോൽവിക്ക് കാരണമായത്. ഇടതുപക്ഷ നയങ്ങൾക്ക് ഗ്രീസിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്താൻ കഴിയാഞ്ഞതും തൊഴിലില്ലായ്മ വർദ്ധിച്ചതുമാണ് സിരിസയ്ക്ക് തിരിച്ചടി നേരിടാൻ കാരണമായത്.
ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രിയായിരുന്ന അലക്സി സിപ്രസി വ്യക്തമാക്കി. അതേസമയം ഗ്രീസിന്റെ വേദനകളുടെ കാലം കഴിഞ്ഞെന്ന് ന്യൂ ഡെമോക്രസി പാർട്ടി നേതാവും പുതിയ പ്രധാനമന്ത്രിയുമായ കിരിയാകോസ് മിട്സോടകിസ് പറഞ്ഞു.
വൻ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം 2015 ലെ പൊതു തെരഞ്ഞെടുപ്പിലാണ് ഇടതു പാർട്ടിയായ സിരിസ അധികാരത്തിലേറിയത്.