പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഇരിങ്ങോള്‍ക്കാവ് തട്ടിയെടുക്കാന്‍ വ്യാപക ശ്രമം.പ്രകൃതിയും, ആരാധനയും,പരിസ്ഥിതിയും ,ആവാസവ്യവസ്ഥയും സമന്വയിക്കുന്ന അത്യപൂർവ വന പ്രദേശമാണിത് . 60 ഏക്കര്‍ വിസ്തൃതിയില്‍ കനത്ത വനഭൂമിയായി വ്യാപിച്ച പ്രദേശത്തിന്റെ വലിയ ഒരു ഭാഗമാണ് കയ്യേറ്റക്കാരുടെ പിടിയിലായിരിക്കുന്നത്. ക്ഷേത്രംകൂടി നിലനില്‍ക്കുന്ന പ്രദേശമാണിത്.
കാടിനോട് ചേര്‍ന്ന് താമസിക്കുന്ന ഏതാനുംചിലര്‍ വര്‍ഷങ്ങളായി ആസൂത്രിതമായി നടത്തുന്ന നീക്കം തിരുവിതാംകൂര്‍ ദേവസ്വത്തിലെ ചിലരുടെ അറിവോടെയാണെന്ന് പരിസരവാസികളും ഭക്തജനങ്ങളും പറയുന്നു. 30 വര്‍ഷം മുന്‍പ് കയ്യേറ്റം നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഈയിടെ പൂരപ്പറമ്പു കയ്യേറി പൊതുവഴിയാക്കാന്‍ ശ്രമിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കാടിനകത്ത് കൊണ്ക്രീറ്റ് പാത ഉണ്ടാക്കി പരിസ്ഥിതി നാശം വരുത്തിയിട്ടുണ്ട്. പെരുമ്പാവൂര്പ്രദേശത്തിന് അനുഗ്രഹമായ, പരിസ്ഥിതി സന്തുലിതമേഖലയും,ജലസംഭരണിയായ മഴക്കാടും,ശുദ്ധവായുവിന്റെ അക്ഷയഖനിയുമാണ് ഇരിങ്ങോള്ക്കാവെന്ന് പ്രതിഷേധക്കാര്‍ സൂചിപ്പിച്ചു. എറണാകുളം ജില്ലയില്‍ പറവൂരിലെ ശാന്തിവനം തകര്ക്കാനെടുക്കുന്ന സമീപനം തന്നെയാണ് ഇരിങ്ങോളിലും മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കുന്നതെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.