നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം. കേസ് അന്വേഷിക്കുന്ന ഏഴംഗ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടേയും നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും ഫോണ്‍ സംഭാഷണം ചോര്‍ത്തുന്നതായാണ് ആരോപണം.
ഇടുക്കി മുന്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനാണ് ഫോണ്‍ ചോര്‍ത്തിയതെന്നാണ് ആരോപണം. ഫോൺ കോൾ ചോർത്തുന്നതായി വിവരം ലഭിച്ച ഉദ്യോഗസ്ഥർ ഔദ്യോഗിക ആവശ്യങ്ങൾക്കു പോലും ഫോൺ ഉപയോഗിക്കാത്ത സ്ഥിതിയിലാണ്. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.
അതേ സമയം കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. എസ് ഐ സാബു അടക്കം നാല് പേരെയാണ് കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ കേസില്‍ ഒന്‍പത് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സാക്ഷി മൊഴി. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.