കൽപ്പറ്റ: വയനാട്ടിൽ ചരക്കു ലോറിയിടിച്ചു പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വനം വകുപ്പ് ചികിത്സ നൽകുന്നതിനിടെയാണ് ആന ചരിഞ്ഞത്. ആന ആരോഗ്യം വീണ്ടെടുക്കാൻ അൻപത് ശതമാനം സാധ്യതയേ ഉള്ളുവെന്ന് വനം വകുപ്പുദ്യോഗസ്ഥർ ഇന്നലെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ കോഴിക്കോട് മൈസൂർ ദേശീയ പാതയിലെ പൊൻകുഴി വനമേഖലയിൽ വച്ചാണ് കാട്ടാനയെ ലോറി ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന ഏറെ നേരം റോഡരികിൽ മുട്ടുകുത്തി നിന്ന ശേഷം കാട്ടിലേക്കു കയറി പോകുകയായിരുന്നു. തുടർന്ന് രാവിലെ പത്തു മണിയോടെ വനം വകുപ്പ് വെറ്ററിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിൽ ആനയെ മയക്കു വെടി വെച്ച ശേഷം കുങ്കിയാനകളെ ഉപയോഗിച്ച് ആനക്കൂട്ടത്തെ അകറ്റി ചികിത്സ നൽകുകയായിരുന്നു.
ആനയെ ഇടിച്ച ലോറിയുടെ ഡ്രൈവർ ബാലുശേരി സ്വദേശി ഷമീജിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. കൂടെ ഉണ്ടായിരുന്നവരെ ദൃക്സാക്ഷികളാക്കി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.