തിരുവനന്തപുരം: തോമസ് ചാണ്ടി എംഎൽഎയുടെ ലേക്ക് പാലസ് റിസോർട്ടിൽ നിന്ന് പിഴയും നികുതി ഈടാക്കുന്നത് സർക്കാർ തടഞ്ഞു. നികുതിയും പലിശയും ചേർത്ത് 1.17 കോടി രൂപ അടക്കാൻ ആലപ്പുഴ നഗരസഭ സെക്രട്ടറി നൽകിയ ഉത്തരവാണ് സർക്കാർ അട്ടിമറിച്ചത്. നികുതിയും പിഴുമായി 34 ലക്ഷം രൂപ മാത്രം ലേക്ക് പാലസിൽ നിന്നും ഈടാക്കിയാൽ മതിയെന്ന് കാട്ടി സർക്കാർ ഉത്തരവിറക്കി.
മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്ക് പാലസ് റിസോർട്ടിൽ പല കെട്ടിടങ്ങളും അനധികൃതമായി നിർമിച്ചതാണെന്ന് നഗരസഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് ഇവയിൽ പലതും നിർമിച്ചത്. ഇവയ്ക്ക് കെട്ടിട നമ്പറുകൾ പോലും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ കെട്ടിട നികുതിയും അടച്ചിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം നഗരസഭാ അധികൃതർ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതോടെയാണ് അനധികൃത നിർമാണങ്ങൾ 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്ന് നഗരസഭ ലേക്ക് പാലസിന് നോട്ടീസ് നൽകിയത്. തുടർന്നാണ് നിർമാണം ക്രമവൽക്കരിക്കണമെന്ന ആവശ്യവുമായി ലേക്ക് പാലസ് നഗരസഭയെ സമീപിച്ചത്. ഇത്രയും കാലത്തെ നികുതിയുടെ ഇരട്ടി 1.17 കോടിരൂപ അടക്കാൻ ലേക്ക് പാലസിന് ഇതോടെ നഗരസഭ നിർദേശം നൽകി. ഈ ഉത്തരവാണ് സർക്കാർ ഇപ്പോൾ അട്ടിമറിച്ചത്.
34 ലക്ഷം രൂപ മാത്രം ഈടാക്കി കെട്ടിടങ്ങൾ ക്രമവത്ക്കരിക്കാനാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. 34 ലക്ഷം ഈടാക്കി കെട്ടിടങ്ങൾ ക്രമവത്കരിക്കാനുള്ള സർക്കാർ നീക്കത്തിന് നേരത്തെയും തിരിച്ചടി നേരിട്ടിരുന്നു. ഇതു സംബന്ധിച്ച് സർക്കാരിന്റെ ഉത്തരവ് തള്ളിക്കൊണ്ടുള്ള നിയമോപദേശമാണ് അന്ന് ലഭിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ലെന്നും നികുതി നിർണയത്തിൽ മാത്രം സർക്കാരിന് ഇടപെടാമെന്നും സീനിയർ കൗൺസിൽ സർക്കാരിനെ ഉപദേശിച്ചിരുന്നു.
ഇതെല്ലാം മറികടന്നാണ് തോമസ് ചാണ്ടിക്കായി സർക്കാർ ഉത്തരവിറക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ 1.17 കോടി രൂപ പിരിച്ചെടുക്കുന്നതിന് പകരം അത് 34 ലക്ഷം ആയി കുറച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് ഇതൊടെ വ്യക്തം.