തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ അതിക്രമത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. ഇരുമ്പുമറയിലിട്ട് കുത്താനും തല്ലിച്ചതക്കാനും നടക്കുന്ന എസ്.എഫ്.ഐയിലെ തെരുവു ഗുണ്ടകളെ ഇനി വാഴിക്കരുതെന്നും അത് കേരളത്തിന് നാണക്കേടാണെന്നും ശ്രീധരൻ പിള്ള ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് സർവ്വാധിപത്യമുള്ള ലോകത്തെ ഏത് രാജ്യങ്ങളായാലും സ്ഥാപനങ്ങളായാലും അവിടെയെല്ലാം ഒന്നാന്തരം ജനാധിപത്യ വിരുദ്ധതയേ നടമാടിയിട്ടുള്ളൂ .കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ പ്രതിപക്ഷ പാർട്ടികളെ പോലും അനുവദിക്കാറില്ല . കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ പ്രതിപക്ഷ നേതാവിന്റെ പേര് ചോദിച്ചാൽ ബബ്ബബ്ബ എന്നല്ലാതെ മറ്റൊരു ഉത്തരവും ഉണ്ടാവാറില്ല . ലക്ഷണമൊത്ത ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണത് .
യൂണിവേഴ്സിറ്റി കോളേജിന്റെയും അവസ്ഥ അതു തന്നെ . എസ്.എഫ്.ഐ കുട്ടികളെ വച്ച് സി പി എം ചുടു ചോറ് വാരിക്കുന്ന കോളേജാണത് .അവിടെ നടക്കുന്നത് കറകളഞ്ഞ ഫാസിസമാണ് . വിദ്യാർത്ഥികൾ പല പ്രാവശ്യം ഇതിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല .
ഒരു വിഭാഗം വിദ്യാർത്ഥികളെ കഞ്ചാവും മദ്യവും കൊടുത്ത് ക്രിമിനലുകളാക്കി വളർത്തുകയാണ് . ഈയടുത്ത് വഞ്ചിയൂരിലെ എസ്.എഫ്.ഐ ഏരിയ നേതാവിനെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു . വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പനയായിരുന്നു ഇയാളുടെ ജോലി. ഇവരൊക്കെയാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ ക്കാരെ നയിക്കുന്ന പുറത്തു നിന്നുള്ള നേതാക്കൾ .
ഞാനെങ്ങനെ വേണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് പോസ്റ്ററിലും പ്ലക്കാർഡിലും എഴുതി ഫാസിസത്തിനെതിരെ എന്ന പേരിൽ നാടകം കളിക്കുന്ന എസ്.എഫ്. ഐക്കാർക്ക് സ്വന്തം തട്ടകങ്ങളിൽ വിദ്യാർഥികളുടെ ഉടുപ്പും നടപ്പും പാട്ടും ഒക്കെ നോക്കുന്ന പോലീസിംഗാണ് പണി .
യൂണിയൻ നേതാക്കളുടെ ഭീഷണി കാരണം ഒരു വിദ്യാർത്ഥിനി ടി സി വാങ്ങിപ്പോയിട്ട് അധികമായിട്ടില്ല. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ഉൾപ്പെടെ ക്രൂരമായി മർദിച്ചിട്ടുണ്ട് . എതിരഭിപ്രായം പറഞ്ഞതിന് പാവപ്പെട്ട വിദ്യാർത്ഥികള മർദ്ദിച്ച നിരവധി സംഭവങ്ങളുണ്ട് .എന്തിനേറെ സഖ്യകക്ഷിയായ എ. ഐ. എസ്. എഫുകാർക്ക് പോലും രക്ഷയുണ്ടായിട്ടില്ല .
ഒരു നൂറ്റാണ്ടിലേറെയായി മലയാളത്തിന്റെ തിലകക്കുറിയാണ് യൂണിവേഴ്സിറ്റി കോളേജ് . വളരെ വലിയ പാരമ്പര്യം അതിനുണ്ട് .അത്തരമൊരു കോളേജിൽ വിദ്യാർത്ഥികളെ ഇരുമ്പുമറയിലിട്ട് കുത്താനും തല്ലിച്ചതക്കാനും നടക്കുന്ന എസ്.എഫ്.ഐയിലെ തെരുവു ഗുണ്ടകളെ ഇനി വാഴിക്കരുത്. കേരളത്തിന് നാണക്കേടാണതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.