ന്യൂഡല്‍ഹി: കര്‍ണ്ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് സുപ്രീം കോടതി. തല്‍സ്ഥിതി തുടരണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.
വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതിലും അവരുടെ രാജിക്കാര്യത്തിലും ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കേസ് പരിഗണിക്കുമ്പോള്‍ വിശദമായി വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
വിമത എംഎല്‍എമാര്‍ നേരിട്ടെത്തി രാജിക്കത്ത് നല്‍കിയിട്ടും തീരുമാനമെടുക്കാത്ത സ്പീക്കറെ കോടതി വിമര്‍ശിച്ചു. സ്പീക്കര്‍ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുയാണോ എന്നും കോടതി ചോദിച്ചു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ എംഎല്‍എമാരോട് സ്പീക്കറെ നേരില്‍ കണ്ട് രാജി നല്കാന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് രണ്ടാം ദിവസവും കേസില്‍ വാദം നടന്നത്. സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. രാജി താമസിപ്പിച്ച് അംഗങ്ങളെ അയോഗ്യരാക്കാനുള്ള നീക്കമാണ് സ്പീക്കര്‍ നടത്തുന്നതെന്ന് റോത്തഗി പറഞ്ഞു.
കര്‍ണ്ണാടകയില്‍ ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് 13 വിമതര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും കോണ്‍ഗ്രസ് വിപ് നല്‍കിയിരുന്നു. വിപ് ലംഘിച്ചാല്‍ അയോഗ്യതാ നടപടികള്‍ നേരിടേണ്ടി വരുമെന്നത് മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ അവസാനവട്ട ശ്രമം.