തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും ഫോണുകള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ തടവുകാരുടെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തടവുകാരുടെ ഫോണ്‍ വിളിയെക്കുറിച്ച് അന്വേഷിക്കുന്നത്.
കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ 70 മൊബൈല്‍ ഫോണുകളാണ് ഇതുവരെ പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിംഗ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസും ചേര്‍ന്നുള്ള പ്രത്യേക സംഘം രൂപീകരിക്കാന്‍ ഡിജിപി ഉത്തരവിട്ടത്. തടവുകാരുടെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് 21 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഫോണുകള്‍ പിടികൂടിയത്. തുടര്‍ച്ചയായി നടത്തിയ റെയ്ഡില്‍ കണ്ണൂരില്‍ നിന്നു മാത്രം ഇതുവരെ പിടിച്ചെടുത്തത് 54 ഫോണുകളാണ്. 16 ഫോണുകളാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പിടികൂടിയത്.
സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തില്‍ ടിപി വധക്കേസ് പ്രതികളായ കൊടി സുനിയെയും ഷാഫിയെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
ജയില്‍ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് തടവുകാര്‍ക്ക് മൊബൈല്‍ ഫോണുകളും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമെത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.